നെന്മാറ സജിത കൊലപാതകം: കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധി മറ്റന്നാൾ, കടുത്ത ശിക്ഷ വേണമെന്ന് മക്കൾ
പാലക്കാട്: സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ഒന്നാം കൊലപാതക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധി. നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിലാണ് ചെന്താമര എന്നറിയപ്പെടുന്ന ചെന്താമരാക്ഷൻ കുറ്റക്കാരാണെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിൽ എത്തിയിരുന്നു. പ്രതിയായ ചെന്താമരയെയും പൊലിസ് കോടതിയിലെത്തിച്ചിരുന്നു. ശിക്ഷ വിധി വ്യാഴാഴ്ച പറയും.
കോടതിയിൽ വിധി കേട്ടിട്ടും കൂസലില്ലാതെ നിൽക്കുന്ന അവസ്ഥയിലായിരുന്നു ചെന്താമര. ഒന്നും പറയാനില്ലെന്നാണ് കോടതിയിൽ ചെന്താമര പ്രതികരിച്ചത്. പ്രതി പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയുണ്ടെന്നും സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്നും നേരത്തെ സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചിരുന്നു. പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര വെട്ടിക്കൊന്നത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി സജിത ആണെന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. ഈ കേസിൽ വിയ്യൂർ ജയിലിൽ വിചാരണ തടവുകാരനായി കഴിയവേ രണ്ടു വർഷവും ഒൻപതു മാസത്തേയും ജയിൽവാസത്തിന് ശേഷം ചെന്താമരയ്ക്ക് ജാമ്യം ലഭിച്ചു.
ഇതിന് പിന്നാലെ ഈ വർഷം ജനുവരി 27 നാണ് ക്രൂരമായ രണ്ട് കൊലപതകങ്ങൾ കൂടി നടത്തിയത്. നേരത്തെ കൊലപ്പെടുത്തിയ സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയുമാണ് ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ഇയാളെ പിടികൂടി ജയിലിൽ അടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."