കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ
കുവൈത്ത് സിറ്റി: കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച "കുവൈത്ത് വിസ" പ്ലാറ്റ്‌ഫോം വഴി രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുമായി ഇതുവരെ ആകെ 2,35,000 വിസിറ്റ് വിസകൾ അനുവദിച്ചതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി.
മുമ്പ് ബാധകമാക്കിയിരുന്നതുപോലെ നിയന്ത്രണങ്ങളൊന്നുമില്ലാതെ, ഇപ്പോൾ എല്ലാ രാജ്യക്കാർക്കും സന്ദർശന വിസകൾ ലഭ്യമാണ്. ഓരോ ഇമിഗ്രേഷൻ വകുപ്പും പ്രതിദിനം ഏകദേശം 1,000 വിസിറ്റ് വിസകൾക്ക് അംഗീകാരം നൽകുന്നുണ്ട്. അതായത്, രാജ്യമെമ്പാടും ദിവസേന ഏകദേശം 6,000 വിസകൾ നൽകി വരുന്നു.
പുതിയ മാനദണ്ഡങ്ങൾ
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. ഇതുവഴി, സന്ദർശകർക്ക് ടൂറിസ്റ്റ്, ബിസിനസ്, അല്ലെങ്കിൽ ഫാമിലി വിസകൾ എളുപ്പത്തിൽ നേടിയെടുക്കാം. അതേസമയം, നാലാം തലമുറയിലുള്ള ബന്ധുക്കൾക്ക് കൂടി വിസ യോഗ്യത നീട്ടുന്നതിനെക്കുറിച്ച് നിലവിൽ ചർച്ചകൾ നടന്നു വരികയാണ്. എങ്കിലും, വിസ അംഗീകാരത്തിന് ശമ്പളവും തൊഴിൽ തരവും പ്രധാന ഘടകങ്ങളായി തുടരും.
തൊഴിൽ ആവശ്യങ്ങൾക്കായി വിസിറ്റ് വിസ ദുരുപയോഗം ചെയ്യുന്ന പ്രവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തുന്ന ഏതൊരാളെയും, അയാളുടെ സ്പോൺസറെയും നാടുകടത്തും. പിന്നീട്, ഇവരെ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷകർ "കുവൈത്ത് ഇ-വിസ" എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കണം. പ്രധാനമായും നാല് വിഭാഗം വിസകളാണ് ഈ പ്ലാറ്റ്‌ഫോം നൽകുന്നത്. ടൂറിസ്റ്റ് വിസ, ഫാമിലി വിസിറ്റ് വിസ, സർക്കാർ സന്ദർശന വിസ, ബിസിനസ് വിസ എന്നിവയാണവ. അതേസമയം, ഫാമിലി വിസക്ക് ഉണ്ടായിരുന്ന ശമ്പള നിബന്ധനയും ദേശീയ കാരിയറിൽ യാത്ര ചെയ്യണമെന്ന വ്യവസ്ഥയും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, ജി.സി.സി. രാജ്യങ്ങളിലെ താമസക്കാരെ സംബന്ധിച്ച് മാനേജർമാർ, ഡോക്ടർമാർ തുടങ്ങിയ ചില പ്രത്യേക ജോലികളിൽ ഉള്ളവർക്ക് മാത്രമേ നിലവിൽ വിസ ഓൺ അറൈവലിന് അർഹതയുള്ളൂ. എങ്കിലും, "കുവൈത്ത് വിസ" പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
The Kuwait Visa platform, launched in July, has issued 235,000 visit visas across six governorates, promoting tourism and streamlining the visa application process for visitors
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."