തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി
മലപ്പുറം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനിടെ ഓവർസിയർമാരെ എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക് ബി.എൽ.ഒമാരായി നിശ്ചയിച്ചത് തദ്ദേശ പദ്ധതി പ്രവൃത്തികൾക്ക് തിരിച്ചടിയായി. റോഡ്, കെട്ടിട നിർമാണമടക്കമുള്ള ജോലികൾ പുരോഗമിക്കവെയാണ് ഓവർസിയർമാർക്ക് ബി.എൽ.ഒ ഡ്യൂട്ടി കൂടി നൽകുന്നത്. തദ്ദേശ പ്രവൃത്തികളുടെ സൈറ്റിൽ ഓവർസിയർമാർ നിർബന്ധമാണ്.
തദ്ദേശ പദ്ധതി പ്രവൃത്തികൾ ഏഴ് മാസം കഴിഞ്ഞിട്ടും 22.3 ശതമാനം മാത്രമാണ് പൂർത്തിയായത്. ഈ ആഴ്ചയോടെ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തുന്നതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ പ്രവൃത്തികൾ പുതുതായി ആരംഭിക്കാനാകില്ല. നിലവിലുള്ളവ പൂർത്തിയാക്കാൻ മാത്രമാണ് സാധിക്കുക. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ രണ്ടാംവാരത്തിലാകും പൂർണമാവുക. ഇതോടെ പ്രവൃത്തികൾ പാടെ നിലയ്ക്കും.
ഇതിനിടെയാണ് ഓവർസിയർമാരുടെ സേവനവും ഇല്ലാതാവുന്നത്. സാധാരണ ബൂത്ത് ലെവൽ ഓഫിസർമാരായി (ബി.എൽ.ഒ) അധ്യാപകരെയാണ് നിയമിക്കാറുള്ളത്. എന്നാൽ ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലെ ഓവർസിയർമാർ അടക്കമുള്ളവർക്കും ചുമതല നൽകിയിട്ടുണ്ട്. നാളെ മുതലാണ് എസ്.ഐ.ആർ നടപടികൾക്ക് തുടക്കമാവുക.
8452.48 കോടിയുടെ പ്രവൃത്തികളാണ് തനത് സാമ്പത്തിക വർഷം പൂർത്തിയാക്കേണ്ടത്. എന്നാൽ ഇന്നലെ വരെ 1968.69 കോടിയുടെ (23.29 ശതമാനം) പ്രവൃത്തികളാണ് ആകെ പൂർത്തിയായത്. 6483.79 കോടിയുടെ പദ്ധതി പ്രവൃത്തികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. അഞ്ച് മാസത്തിനിടയിൽ തെരഞ്ഞെടുപ്പ് വരുന്നതോടെ മുഴുവൻ പ്രവൃത്തികളുടെ പൂർത്തീകരണത്തിന് വലിയ തിരിച്ചടിയാകും.
തൃശൂർ, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളാണ് പദ്ധതി പ്രവൃത്തി നടപ്പാക്കുന്നതിൽ മുന്നിലുള്ളത്. ഇടുക്കി, കണ്ണൂർ, എറണാകുളം ജില്ലകൾ പിറകിലും. സംസ്ഥാനത്ത് ആകെ ഗ്രാമപഞ്ചായത്തുകൾ 26.12 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 24.18 ശതമാനവും പ്രവൃത്തികൾ പൂർത്തിയാക്കി. ജില്ലാ പഞ്ചായത്തുകൾ 23.68, നഗരസഭകൾ 18.63, കോർപ്പറേഷനുകൾ 14.87 ശതമാനവും പ്രവൃത്തികളാണ് ഇതുവരെ പൂർത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."