എസ്.ഐ.ആര്‍ തീയതി നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; പറ്റില്ലെന്ന് കമ്മിഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന എസ്.ഐ.ആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നീട്ടണമെന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ തള്ളി. എസ്.ഐ.ആറിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചുചേര്‍ത്ത അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിലാണ് എസ്.ഐ.ആര്‍ നീട്ടിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചു. ഡിസംബര്‍ നാലിന് നടപടികള്‍ പൂര്‍ത്തിയാക്കുക അസാധ്യമാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീയതി നീട്ടണമെന്ന് യോഗത്തില്‍ ആവശ്യമുന്നയിച്ചു.
എന്നാല്‍ നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്ന തീയതി അനുസരിച്ച് ഇനി 19 ദിവസമാണ് ബാക്കിയുള്ളതെന്നും ഈ കാലയളവിനുള്ളില്‍ ഫോമുകള്‍ പൂരിപ്പിച്ച് തിരികെ ലഭിക്കുക അസാധ്യമാണെന്നും ഈ സാഹചര്യത്തില്‍ ഡിസംബര്‍ 30 വരെയെങ്കിലും സമയം നീട്ടണമെന്നും സി.പി.എം പ്രതിനിധി എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.
എസ്.ഐ.ആറിന്റെ തീയതി നീട്ടണമെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ റഹ്മാനും ആവശ്യപ്പെട്ടു. എസ്.ഐ.ആറിന് എന്തുകൊണ്ട് ബൂത്തുകളില്‍ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നില്ലെന്ന അദ്ദേഹത്തിന്റെ ചോദ്യത്തോട് നടത്താമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മതി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്നും എന്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഇത്ര അനാവശ്യമായ വാശിയെന്നും സി.പി.ഐ പ്രതിനിധി സത്യന്‍ മൊകേരി യോഗത്തില്‍ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്.ഐ.ആര്‍ തീയതി നീട്ടുകയാണെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്ന് ബി.ജെ.പി പ്രതിനിധി ജെ.ആര്‍ പത്മകുമാർ പറഞ്ഞു.
യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നും എവിടെയെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ യോഗത്തില്‍ മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."