റമദാന്റെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; വെടിവെപ്പ്, ഒപ്പം വ്യാപക അറസ്റ്റും
വെസ്റ്റ് ബാങ്ക്: റമദാനിലെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍. ജെനിന്‍ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി ഫലസ്തീന്‍ യുവാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച നടത്തിയ സൈനിക നടപടിയില്‍ 37 ഫലസ്തീനികളെ പിടിച്ചു കൊണ്ടുപോയതായാണ് അനഡോലു റിപ്പോര്‍ട്ട്.
തെക്കന്‍ നഗരമായ ഹെബ്രോണില്‍, ഇസ്‌റാഈല്‍ സൈന്യം ബൈത്ത് ഉല പട്ടണത്തില്‍ അതിക്രമിച്ചു കയറി വീടുകളും വ്യാപാര സ്ഥാപനങ്ങളും പരിശോധിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സൈന്യം രാത്രി വീടുകളിലേക്ക് ഇരച്ചുകയറുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റെയ്ഡിനിടെ, സൈനികര്‍ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
അതിനിടെ, വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലി കുടിയേറ്റക്കാരും ആക്രമണം അഴിച്ചു വിടുന്നുണ്ട്. ഫലസ്തീന്‍-അമേരിക്കക്കാരനായ 19കാരനെ വെടിവച്ചു കൊന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ദൃക്സാക്ഷിയും വ്യാഴാഴ്ച പറഞ്ഞു. ഒരു കൂട്ടം കുടിയേറ്റക്കാര്‍ ഗ്രാമത്തിലെത്തി കര്‍ഷകനെ ആക്രമിച്ചു. താമസക്കാര്‍ ഇടപെട്ടതോടെ സംഘര്‍ഷമുണ്ടായി. പിന്നീട് ഇസ്‌റാഈല്‍ സൈന്യം എത്തി. അക്രമത്തിനിടെ സായുധരായ കുടിയേറ്റക്കാര്‍ നസ്‌റല്ല എന്ന യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
ഹെബ്രോണിലെ ജബല്‍ ജെയില്‍സ് പ്രദേശത്ത്, സൈന്യം ഒരു പ്രത്യേക ഓപ്പറേഷന്‍ നടത്തി, 20 പലസ്തീനികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി മാറ്റിയതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിക്കുന്നു. തടവുകാരെ കണ്ണുകെട്ടിയും കൈകള്‍ ബന്ധിച്ചും കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
അതിനിടെ വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ അധിനിവേശം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കത്തെ ഇന്ത്യയടക്കം നൂറോളം രാജ്യങ്ങള്‍ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ പുതിയ നീക്കത്തിനെതിരെ യു.എന്നില്‍ കൊണ്ടുവന്ന സംയുക്ത പ്രസ്താവന 85 രാജ്യങ്ങളാണ് ആദ്യം അനുകൂലിച്ചിരുന്നത്. ഈ പട്ടികയില്‍ ഇന്ത്യയുണ്ടായിരുന്നില്ല. പിന്നീടാണ് ഇന്ത്യയുള്‍പെടെ ബാക്കി രാജ്യങ്ങളും കൂടി പ്രസ്താവന അംഗീകരിച്ചത്.
israeli forces intensify raids across the west bank during the early days of ramadan, with arrests reported in jenin and hebron.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."