അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ
ഇടുക്കി: ഡോക്ടറുടെ മതിയായ കുറിപ്പില്ലാതെ ഓൺലൈൻ വഴി വാങ്ങിയ അര ലക്ഷം രൂപയിലധികം വില വരുന്ന മരുന്നുകളുമായി 18 വയസ്സുകാരൻ പിടിയിലായി. രക്തസമ്മർദം കുറവുള്ളവർക്ക് (അഥവാ ബിപി കുറവുള്ളവർ ) നൽകുന്ന അതിതീവ്ര മരുന്നുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്. സംഭവം അതീവ ഗൗരവത്തോടെയാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് കാണുന്നത്.
തൊടുപുഴ ടൗണിൽ സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആദിത്യൻ ബൈജു എന്ന യുവാവ് അനധികൃതമായി മരുന്നുകൾ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. തുടർന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരെത്തി മരുന്നുകൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏകദേശം 50,850 രൂപ വിലമതിക്കുന്ന, 150 വയൽ ഇൻജക്ഷൻ മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഓൺലൈൻ വഴിയാണ് ഈ മരുന്നുകളെല്ലാം യുവാവ് വാങ്ങിയത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ജീവന് തന്നെ അതീവ അപകടകരമാണ് എന്ന് അറിയിച്ചിട്ടുള്ളതാണ്.
ഓൺലൈൻ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികൾ സ്വീകരിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡ്രഗ്‌സ് കൺട്രോളർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ കെ. സന്തോഷ് മാത്യുവിന്റെ നിർദ്ദേശപ്രകാരം ഡ്രഗ്‌സ് ഇൻസ്‌പെക്ടർ മാർട്ടിൻ ജോസഫ് നിയമനടപടികൾ സ്വീകരിച്ചു. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ഇന്റലിജൻസ് കെ.ആർ. നവീനും പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
A major crackdown on the illegal purchase of prescription drugs was reported from Thodupuzha, Idukki, where an 18-year-old was arrested for possessing unauthorized blood pressure medication worth ₹50,850. The youth had purchased 150 vials of injection medication online without a doctor's prescription.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."