ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്
ചേർത്തല: ദേശീയപാത സർവീസ് റോഡിനോട് ചേർന്ന് സ്ഥാപിച്ച പുതിയ കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ടാങ്കറിലെത്തിച്ച ശൗചാലയ മാലിന്യം തള്ളിയത് പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പട്ടണക്കാട് സി.എം.എസ്സിന് സമീപമാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഗുരുതരമായ ഈ കൃത്യം അരങ്ങേറിയത്.
നിലവിൽ ഈ കുഴലുകളിലൂടെ കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ലെങ്കിലും, മാലിന്യം നീക്കാത്തതിനെത്തുടർന്ന് പൈപ്പുകൾ പൂർണ്ണമായും മാലിന്യത്തിൽ മുങ്ങിക്കിടക്കുകയാണ്. പുതിയ കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച കുഴൽ മാറ്റാനായി കരാറുകാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് ജല അതോറിറ്റി അധികൃതർ പട്ടണക്കാട് പൊലിസിൽ പരാതി നൽകുകയും പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, രാവിലെ വിവരം അറിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യുന്നതിനോ, പൈപ്പുകൾ മാറ്റുന്നതിനോ ഉള്ള നടപടികൾ സ്വീകരിക്കാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
കുടിവെള്ള വിതരണം നടത്തേണ്ട കുഴലുകൾക്ക് മുകളിൽ മാലിന്യം തള്ളിയത് അതീവ ഗൗരവകരമായ കുറ്റമായിട്ടും പൊലിസ് കാര്യമായി ഇടപെടുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. നേരത്തെ തിരുവിഴയിൽ സമാനമായ പരാതി ഉയർന്നിട്ടും കുറ്റവാളികളെ പിടികൂടാൻ പൊലിസിന് സാധിച്ചിരുന്നില്ല. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയുയർത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Toilet waste was illegally dumped onto new drinking water pipes laid along the National Highway service road near Pattanakad, Cherthala. Although the water supply hasn't started, the pipes are currently submerged in the sewage. The incident has triggered public outrage, and despite a complaint lodged by the Water Authority, local police are being criticized for the delay in removing the waste or taking strict action against the culprits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."