പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഓട്ടോമാറ്റിക്കായി പുതുക്കാം: തഖ്‌ദീർ പാക്കേജുമായി യുഎഇ
അബൂദബി: 'തഖ്‌ദീർ പാക്കേജ്' (Taqdeer Package) എന്ന പുതിയ പദ്ധതിയാരംഭിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി.
ഈ പദ്ധതി പ്രകാരം, യുഎഇയിലെ മുതിർന്ന പൗരന്മാരോ (സീനിയർ സിറ്റിസൺസ്) സോഷ്യൽ സപ്പോർട്ട് പ്രോഗ്രാമിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരോ ഇനിമുതൽ പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡി കാർഡും പുതുക്കുന്നതിന് അപേക്ഷ നൽകുകയോ ഓഫിസിൽ നേരിട്ടെത്തുകയോ ചെയ്യേണ്ടതില്ല. എല്ലാം ഓട്ടോമാറ്റിക്കായി പുതുക്കി നൽകും.
'തഖ്‌ദീർ പാക്കേജ്' പ്രവർത്തനം?
സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.
പൊതുജന സേവനങ്ങൾ ലളിതമാക്കാനും അനാവശ്യമായ നടപടിക്രമങ്ങൾ ഒഴിവാക്കാനുമുള്ള യുഎഇയുടെ 'സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ' ഭാഗമാണിത്.
ഈ പദ്ധതി പ്രകാരം, അർഹരായവരുടെ പാസ്‌പോർട്ടുകളുടെയും ഐഡി കാർഡുകളുടെയും കാലാവധി അതോറിറ്റി മുൻകൂട്ടി നിരീക്ഷിക്കുകയും, കാലാവധി കഴിയാറാകുമ്പോൾ, രേഖകൾ ഓട്ടോമാറ്റിക്കായി പുതുക്കി പ്രിന്റ് ചെയ്യുകയും ചെയ്യും.
നിലവിലെ രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പുതിയ രേഖകൾ ഗുണഭോക്താവിന്റെ താമസസ്ഥലത്ത് എത്തിച്ചുനൽകും.
വീട്ടിൽ എത്തിച്ചു നൽകും, ഒരു നടപടിയും ആവശ്യമില്ല
ഈ പ്രക്രിയ പൂർണ്ണമായും ഡിജിറ്റലാണ്, ഗുണഭോക്താവ് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. പുതുക്കൽ പൂർത്തിയായാൽ, രേഖകൾ അപ്ഡേറ്റ് ചെയ്ത വിവരം അതോറിറ്റി വ്യക്തിയെ അറിയിക്കും. അതിനുശേഷം, അധികാരമുള്ള ഒരു ഉദ്യോഗസ്ഥൻ പുതിയ പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡി കാർഡും വീട്ടിലെത്തിച്ച് നൽകും.
മുതിർന്ന പൗരന്മാരോടും, ഭിന്നശേഷിക്കാരോടുമുള്ള ആദരവിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ പുതിയ സംവിധാനം വന്നതോടെ, രേഖകൾ പുതുക്കാൻ മുമ്പ് ആവശ്യമായിരുന്ന മൂന്ന് ഘട്ടങ്ങൾ ഇല്ലാതായി. കൂടുതൽ മികച്ചതും തടസ്സമില്ലാത്തതുമായ സേവനം നൽകാൻ ഇതിലൂടെ സാധിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
The Federal Authority for Identity, Citizenship, Customs and Port Security in the UAE has introduced a new initiative called the 'Taqdeer Package', aiming to enhance services and streamline processes for citizens and residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."