മരിച്ചെന്ന് കരുതി വിധിക്ക് വിട്ടു; 29 വർഷം മുൻപ് കാണാതായ 79-കാരൻ തിരിച്ചെത്തി;രേഖകൾ തേടിയുള്ള യാത്ര അവസാനിച്ചത് സ്വന്തം വീട്ടിൽ
മുസാഫർനഗർ: കുടുംബാംഗങ്ങൾ മരിച്ചെന്ന് ഉറപ്പിച്ച 79-കാരൻ നീണ്ട 29 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തി. പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കിയ ഷെരീഫ് അഹമ്മദാണ് ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഖതൗലിയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്. 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' (SIR) നടപടികൾക്ക് ആവശ്യമായ പഴയ രേഖകൾ സംഘടിപ്പിക്കാനാണ് അദ്ദേഹം നാട്ടിലെത്തിയത്.
ആദ്യ ഭാര്യയുടെ മരണശേഷം രണ്ടാം വിവാഹം കഴിച്ചതോടെയാണ് ഷെരീഫ് അഹമ്മദ് പശ്ചിമ ബംഗാളിലേക്ക് താമസം മാറുന്നത്. എന്നാൽ 1997 മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും നാട്ടിലുള്ള ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. ഇദ്ദേഹത്തെ കണ്ടെത്താൻ കുടുംബം വർഷങ്ങളോളം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
"വർഷങ്ങളായി ഞങ്ങൾ അദ്ദേഹത്തെ തിരയുകയായിരുന്നു. രണ്ടാം ഭാര്യ നൽകിയ വിലാസം തേടി ബംഗാൾ വരെ പോയിട്ടും കണ്ടെത്താനായില്ല. ഒടുവിൽ അദ്ദേഹം മരിച്ചുവെന്ന് കരുതി നാല് പെൺമക്കളും കുടുംബവും പ്രതീക്ഷ കൈവിട്ടു." - മരുമകൻ വസീം അഹമ്മദ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 29-നാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഷെരീഫ് ഖതൗലിയിൽ എത്തിയത്. ബംഗാളിലെ എസ്‌ഐആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തന്റെ പഴയ രേഖകൾ അത്യാവശ്യമായി വന്നതോടെയാണ് വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിലേക്ക് വരാൻ അദ്ദേഹം നിർബന്ധിതനായത്.
നാട്ടിലെത്തിയപ്പോഴാണ് തന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളിൽ പലരും മരിച്ചുപോയ വിവരം ഷെരീഫ് അറിയുന്നത്. വർഷങ്ങൾക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ കുടുംബത്തിന് വലിയ വൈകാരിക നിമിഷങ്ങൾ സമ്മാനിച്ചു. രേഖകൾ ശേഖരിച്ച ശേഷം അദ്ദേഹം ബംഗാളിലെ തന്റെ നിലവിലെ താമസസ്ഥലത്തേക്ക് തന്നെ മടങ്ങി.
Sharif Ahmad, a 79-year-old man from Khatauli, Muzaffarnagar, recently stunned his family by returning home after being missing for 29 years. Presumed dead by his relatives since 1997, Ahmad had moved to West Bengal following a second marriage. He resurfaced on December 29, 2025, solely to collect old identification records required for the Special Intensive Revision (SIR) of electoral rolls currently being conducted in West Bengal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."