ശബരിമല സ്വര്‍ണക്കൊള്ള: ജയിലില്‍ വച്ച് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം, മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരിന് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം. തന്ത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.
അതേസമയം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എത്തി ബിജെപി നേതാക്കള്‍. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇന്ന് തന്ത്രിയുടെ വീട്ടില്‍ എത്തിയത്. ചെങ്ങന്നൂരിലുള്ള കണ്ഠര് രാജീവരുടെ വീട്ടിലാണ് ബിജെപി നേതാക്കള്‍ എത്തിയത്. കുടുംബാംഗങ്ങളുമായി അടച്ചിട്ട മുറിയില്‍ നേതാക്കള്‍ സംസാരിച്ചു. ഇന്നലെയാണ് തന്ത്രിയെ ചോദ്യം ചെയ്!തതിന് പിന്നാലെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. നിലവില്‍ റിമാന്‍ഡിലാണ് തന്ത്രി കണ്ഠര് രാജീവര്‍.
കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി ഇന്ന് കണ്ഠര് രാജീവരുടെ വീട് പരിശോധിക്കാനിരിക്കുകയായിരുന്നു. തന്ത്രി ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണ്. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡിന്റെ സ്വത്ത് സംരക്ഷിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്നാണ് എസ്.ഐ.ടി കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് എസ്.ഐ.ടി തന്ത്രിയുടെ വീട് സന്ദര്‍ശിക്കാനിരുന്നത്. ഇതിനിടെയാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം.
പ്രത്യേക അന്വേഷണസംഘം (SIT) വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ നടത്തിയ ദീര്‍ഘനേരത്തെ ചോദ്യംചെയ്യലിന് ശേഷമാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഇത് കേസില്‍ നിര്‍ണായകമായി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംസ്ഥാനത്തെ മന്ത്രിമാരും മുന്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അയ്യപ്പന്റെ മുതല്‍ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ ഈ സ്വര്‍ണ കൊള്ളയില്‍ ഉണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. അറസ്റ്റിലായ സിപിഎം നേതാക്കള്‍ക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."