the water authority issued a new notification and made appointments before the one-year mark of a three-year-valid psc rank list.
HOME
DETAILS
MAL
വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി
ഗിരീഷ് കെ. നായർ
January 19, 2026 | 2:48 AM
തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് കാലാവധി തീരുംമുമ്പ് പുതിയ വിജ്ഞാപനമിറക്കി നിയമനം നടത്തി പി.എസ്.സി. റാങ്ക് ലിസ്റ്റിന് മൂന്നുവർഷ കാലാവധി ഉണ്ടായിരിക്കേ, ഒരുവർഷം പൂർത്തിയാകും മുമ്പ് പുതിയ വിജ്ഞാപനമിറക്കുകയായിരുന്നു.
വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 345-2012) 2012 ജൂലൈ 16ന് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബിരുദവും ഡാറ്റാ എൻട്രി ആൻഡ് ഒാട്ടോമേഷൻ സർട്ടിഫിക്കറ്റുമാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അടക്കം ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ പരീക്ഷയെഴുതാൻ അവസരം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. എന്നാൽ, പി.എസ്.സി അപ്പീൽ നൽകുകയും വിജ്ഞാപനം ചെയ്ത യോഗ്യത മാത്രമേ പരിഗണിക്കൂവെന്ന് സത്യവാങ്മൂലം നൽകി അനുകൂല ഉത്തരവ് നേടി. 2022 നവംബർ രണ്ടിന് പരീക്ഷ നടത്തിയ പി.എസ്.സി സത്യവാങ്മൂലത്തിന് വിരുദ്ധമായി ഉയർന്ന യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി 700 പേരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതോടെ വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതയുള്ളവർ പുറത്താകുന്ന സ്ഥിതി വന്നതോടെ സുപ്രിംകോടതിയെ സമീപിക്കുകയും ഉയർന്ന യോഗ്യയുള്ളവരെ ഉൾപ്പെടുത്തിയ റാങ്ക്‌ലിസ്റ്റ് കോടതി റദ്ദാക്കുകയും യോഗ്യതയുള്ളവരുടെ റാങ്ക് ലിസ്റ്റ് തയാറാക്കാനും നിർദേശിച്ചു. തുടർന്ന് 2025 ജനുവരി ഒന്നിന് പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റിന് 2028 ജനുവരി ഒന്നുവരെ കാലാവധിയുണ്ട്. വിജ്ഞാപനം ചെയ്യുമ്പോൾ 145 ഒഴിവുകളാണ് വാട്ടർ അതോറിറ്റിയിൽ ഉണ്ടായിരുന്നതെങ്കിലും പിന്നീട് 300ലേറെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കാലാവധി കഴിഞ്ഞതും വിജ്ഞാപനത്തിൽ വാട്ടർ അതോറിറ്റി ഉൾപ്പെട്ടിട്ടില്ലാത്തതുമായ കാറ്റഗറി നമ്പർ 489-2011ൽ നിന്ന് കാറ്റഗറി 399-2017 എന്നിവയുടെ റാങ്ക്‌ലിസ്റ്റിൽ നിന്ന് ചട്ടവിരുദ്ധമായി പി.എസ്.സി നിയമനം നടത്തിയതായാണ് ആരോപണം.
അതിനിടെ, 2012ലെ റാങ്ക് ലിസ്റ്റ് നിയമപ്രശ്‌നത്തിൽ കുടുങ്ങിയ കാലത്തുതന്നെ 2022 ഫെബ്രുവരി 28ന് വിജ്ഞാപനം പുറപ്പെടുവിച്ച പി.എസ്.സി അതിൽ വാട്ടർ അതോറിറ്റിയെയും ഉൾപ്പെടുത്തി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്തി. കഴിഞ്ഞവർഷം ഒക്ടോബർ 15ന് വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് 382-2025 കാറ്റഗറി നമ്പറിലും വാട്ടർ അതോറിറ്റിയെ ഉൾപ്പെടുത്തി. ഇതോടെ 2025ലെ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് നിയമനം ലഭിക്കാത്ത അവസ്ഥയാണ്.
2012ൽ പരീക്ഷയെഴുതി യോഗ്യത നേടിയവരിൽ പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പി.എസി.സി പരീക്ഷ എഴുതാനാകില്ല. പ്രായപരിധി കഴിഞ്ഞ ഇവരെ പരിഗണിക്കാതെ പുതിയ റാങ്ക് ലിസ്റ്റും പരീക്ഷകളുമായി മുന്നോട്ടുപോകുന്ന പി.എസ്.സി ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."