'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി
ദുബൈ: കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന ശശി തരൂർ എംപി ഇടതുപക്ഷത്തേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ശശി തരൂർ രംഗത്ത്. ദുബൈയിൽ നടക്കുന്ന എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിച്ചുകൊണ്ടാണ് മറുപടി നൽകിയത്. കേരളത്തിൽ നിന്ന് വരുന്ന വിവാദ വാർത്തകളോട് പ്രതികരിക്കാനില്ലെന്ന് തരൂർ വ്യക്തമാക്കി. വിദേശമണ്ണിൽ വെച്ച് രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തുന്നത് ഉചിതമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. "വിവാദം വാർത്തകളിലൂടെയാണ് അറിഞ്ഞത്, തൽക്കാലം പ്രതികരിക്കാനില്ല" എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള ദുബൈയിലെ പ്രമുഖ വ്യവസായിയുമായി തരൂർ ചർച്ച നടത്തിയെന്ന രീതിയിൽ നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു. വ്യവസായി മുഖേന സിപിഎം നേതൃത്വം തരൂരിനെ ഇടത് പാളയത്തിലെത്തിക്കാൻ നീക്കം നടത്തുന്നുണ്ടെന്ന വിവാദങ്ങൾക്ക് പ്രതികരിച്ചുകൊണ്ടാണ് ഇപ്പോൾ തരൂർ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധി തരൂരിനെ അവഗണിച്ചു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നേതാക്കളുടെ പട്ടികയിൽ പേരില്ലാത്തതിനാലാണ് തരൂരിനെ അഭിസംബോധന ചെയ്യാതിരുന്നതെന്ന രാഹുലിന്റെ വിശദീകരണം തരൂർ പക്ഷത്തെ തൃപ്തിപ്പെടുത്തിയിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ വിളിച്ചുചേർത്ത മുതിർന്ന നേതാക്കളുടെ യോഗത്തിൽ നിന്ന് തരൂർ വിട്ടുനിന്നിരുന്നു. ജനുവരി 27-ന് തിരുവനന്തപുരത്ത് ചേരുന്ന നിർണ്ണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും തരൂർ പങ്കെടുക്കില്ലെന്നാണ് വിവരം. താൻ മുൻകൂട്ടി നിശ്ചയിച്ച സാഹിത്യ പരിപാടികളിൽ (KLF) പങ്കെടുക്കേണ്ടതിനാലാണ് യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് തരൂരിന്റെ ഔദ്യോഗിക വിശദീകരണം.
തരൂരിനെപ്പോലൊരു ആഗോള വ്യക്തിത്വവും യുവാക്കൾക്കിടയിൽ സ്വാധീനവുമുള്ള നേതാവ് പാർട്ടി വിടുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഹൈക്കമാൻഡ് ഭയക്കുന്നു. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി നേരിട്ട് തരൂരിനെ കണ്ട് സംസാരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാഹുൽ-തരൂർ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകളിൽ മനംമടുത്ത തരൂരിനെ ഒപ്പം കൂട്ടുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തരൂരിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിൽ വരും ദിവസങ്ങളിൽ വ്യക്തത വരും.
amidst growing speculation about a potential shift to the left front, shashi tharoor mp has maintained a strategic silence during his visit to the emirates airline festival of literature in dubai. tharoor stated that he does not wish to comment on controversies originating in kerala while on foreign soil. the rumors gained momentum following reports of his meeting with a prominent dubai-based businessman close to the chief minister, as well as his perceived sidelining by rahul gandhi at a recent party event in kochi. while the congress high command fears a setback if tharoor exits, the mp’s absence from crucial party meetings continues to fuel political uncertainty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."