'പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രം നീക്കം ചെയ്യുന്നത് അർത്ഥശൂന്യം'; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ റോമില ഥാപ്പർ
കോഴിക്കോട്: പാഠപുസ്തകങ്ങളിൽ നിന്ന് മുഗളരെ സംബന്ധിച്ചും ഡൽഹി സുൽത്താനേറ്റിനെ സംബന്ധിച്ച ചരിത്രവും ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രശസ്ത ചരിത്രകാരി റോമില ഥാപ്പർ. ചരിത്രം ഒരു തുടർച്ചയായ പ്രക്രിയയാണെന്നും അതിനെ കഷണങ്ങളായി മുറിച്ചുമാറ്റുന്നത് അർത്ഥശൂന്യമാണെന്നും അവർ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KLF) ഒമ്പതാം പതിപ്പിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അവർ.
"ചില രാജവംശങ്ങളെ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് അസംബന്ധമാണ്. ചരിത്രം എന്നത് ജനങ്ങളുടെയും സംസ്കാരങ്ങളുടെയും ചിന്താരീതികളുടെയും പരിണാമമാണ്. മുഗളന്മാരെയോ മറ്റ് രാജവംശങ്ങളെയോ പാഠപുസ്തകങ്ങളിൽ നിന്ന് വലിച്ചെറിയുന്നതിലൂടെ ആ ചരിത്രത്തുടർച്ചയാണ് തകരുന്നത്," 94-കാരിയായ റോമില ഥാപ്പർ വ്യക്തമാക്കി. 2025-26 അധ്യയന വർഷത്തേക്കുള്ള ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ, സുൽത്താനേറ്റ് ചരിത്രങ്ങൾ NCERT ഒഴിവാക്കിയ പശ്ചാത്തലത്തിലായിരുന്നു അവരുടെ പ്രതികരണം.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന 'ജനപ്രിയ ചരിത്ര'ത്തെക്കുറിച്ചും റോമില ഥാപ്പർ ആശങ്ക രേഖപ്പെടുത്തി. യഥാർത്ഥ ചരിത്രകാരന്മാർ എഴുതുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭിപ്രായങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചരിത്രപരമായ കാര്യങ്ങൾ ഉദ്ധരിക്കുമ്പോൾ അത് ആധികാരികമായ പാണ്ഡിത്യത്തിൽ നിന്നാണോ അതോ വെറും പ്രചരണമാണോ എന്ന് ജനങ്ങൾ തിരിച്ചറിയണം.
വസ്തുതകൾക്കായി ചരിത്രകാരന്മാരുടെ പ്രസ്താവനകളെ ആശ്രയിക്കാനും റോമില ജനങ്ങളോട് ആഹ്വാനം ചെയ്തു.
തന്റെ ഔദ്യോഗിക ജീവിതത്തിൽ ബോധപൂർവ്വമായ സ്ത്രീപക്ഷ ചരിത്രരചന നടത്തിയിട്ടില്ലെങ്കിലും, ലഭ്യമായ ഇടങ്ങളിലെല്ലാം സ്ത്രീവാദപരമായ ഉൾക്കാഴ്ചകൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം നിലവിലുള്ള അറിവിനെ ചോദ്യം ചെയ്യുക എന്നതാണെന്നും റോമില ഥാപ്പർ ഓർമ്മിപ്പിച്ചു.
historian romila thapar criticises attempts to exclude the mughals, warning that such moves are absurd and damage the understanding of indian history.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."