'ഒന്നിനു വേണ്ടിയും ആർക്ക് വേണ്ടിയും രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കില്ല'; ദ്രാവിഡ പാർട്ടികളെ കടന്നാക്രമിച്ച് വിജയ്
മാമല്ലപുരം: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വെറുമൊരു വോട്ടെടുപ്പല്ലെന്നും അതൊരു ജനാധിപത്യ പോരാട്ടമായിരിക്കുമെന്നും ടിവികെ അധ്യക്ഷൻ വിജയ്. മാമല്ലപുരത്ത് നടന്ന പാർട്ടി സമ്മേളനത്തിലാണ് വിജയുടെ പ്രസ്താവന. തമിഴ്‌നാട് ഭരിച്ച അഴിമതി ശക്തികളെയും നിലവിലെ ദുഷ്ടശക്തികളെയും നേരിടാൻ തന്റെ പാർട്ടിക്ക് മാത്രമേ ധൈര്യമുള്ളൂവെന്നും വിജയ് പറഞ്ഞു. ദ്രാവിഡ പാർട്ടികളെ വെല്ലുവിളിച്ചുകൊണ്ടാണ് തന്റെ രാഷ്ട്രീയ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഭരണത്തിലിരിക്കുന്ന ഡിഎംകെയെ ദുഷ്ടശക്തി എന്നും മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന എഐഎഡിഎംകെയെ അഴിമതി ശക്തി എന്നുമാണ് വിജയ് വിശേഷിപ്പിച്ചത്. ഇരുപാർട്ടികളും തമിഴ്‌നാട് ഭരിക്കാൻ യോഗ്യരല്ലെന്നും അവരെ ധീരമായി നേരിടാൻ ടിവികെയ്ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെയും മണ്ണിനെയും സംരക്ഷിക്കാനാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും വിജയ് പ്രഖ്യാപിച്ചു.
മുൻകാല നേതാക്കളെപ്പോലെ താൻ അഴിമതി നടത്തില്ലെന്ന് വിജയ് പ്രതിജ്ഞയെടുത്തു. "ഞാൻ ഒരു പൈസ പോലും തൊടില്ല, എന്റമേൽ ഒരു തുള്ളി അഴിമതിക്കറ പോലും വീഴില്ല. ആർക്കും വേണ്ടിയും ഒന്നിനും വേണ്ടിയും തന്റെ രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ല," അദ്ദേഹം പറഞ്ഞു. ദേശീയ പാർട്ടികൾക്ക് മുൻപിൽ കീഴടങ്ങില്ലെന്നും ബിജെപിയുടെ അടിമകളായിരുന്ന മുൻ സർക്കാരുകളെപ്പോലെയല്ല തന്റെ പാർട്ടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
സിസ്റ്റം വൃത്തിയാക്കുന്നത് ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ലെന്നും അതൊരു പ്രക്രിയയാണെന്നും വിജയ് ഓർമ്മിപ്പിച്ചു. "ഇതൊരു സിനിമയല്ല. 'മുതൽവൻ' സിനിമയിലെ നായകൻ ഒരു ദിവസം കൊണ്ട് എല്ലാം വൃത്തിയാക്കുന്നത് പ്രായോഗികമായി സാധ്യമല്ല. വ്യക്തിപരമായ നേട്ടങ്ങൾ ആഗ്രഹിക്കാത്ത ഒരു നേതാവിനെയാണ് സിസ്റ്റം മാറ്റാൻ ആവശ്യമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
റാണി വേലു നാച്ചിയാരുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയ വിജയ്, തന്റെ പ്രവർത്തകരെ "മുന്നണി യോദ്ധാക്കൾ" എന്നാണ് വിശേഷിപ്പിച്ചത്. സഖ്യകക്ഷികൾ ഇല്ലെങ്കിലും ഒറ്റയ്ക്ക് നിന്ന് പോരാടി ജയിക്കാൻ ടിവികെ സൈന്യം പ്രാപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പാർട്ടിയുടെ ചിഹ്നമായ "വിസിൽ" അനാച്ഛാദനം ചെയ്ത വിജയ്, വിസിലൂതികൊണ്ട് പ്രവർത്തകരെ ആവേശത്തിലാക്കി. 2026-ൽ തമിഴ്‌നാട് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."