ഒമാൻ തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം; 3 വിദേശികൾ മരിച്ചു
മസ്കത്ത്: ഒമാനിൽ ബോട്ട് മറിഞ്ഞ് മൂന്ന് വിനോദസഞ്ചാരികൾ മരിച്ചു. അപകടത്തിൽ മരിച്ചവർ ഫ്രാൻസിൽ നിന്നും എത്തിയ വിനോദസഞ്ചാരികൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടം നടക്കുമ്പോൾ ബോട്ടിൽ ഇരുപത്തിയേഴ് ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം.
ഇതിൽ ഇരുപത്തിയഞ്ച് പേരും ഫ്രാൻസിൽ നിന്നും എത്തിയ സഞ്ചാരികളാണ്. രക്ഷപ്പെടുത്തിയ രണ്ട് പേർക്ക് നിസാരമായ പരുക്കുകൾ മാത്രമാണുള്ളതെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റവർക്ക് ആംബുലൻസ് ജീവനക്കാർ കൃത്യമായ പ്രാഥമിക ചികിത്സകൾ നൽകി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലിസ് വിശദമായ അന്വേഷണം തുടങ്ങി.
സുൽത്താൻ ഖാബൂസ് തുറമുഖത്തിന് അടുത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. ദിമാനിയത്ത് ദ്വീപുകൾ ലക്ഷ്യമാക്കി പോയതായിരുന്നു മറിഞ്ഞ ടൂറിസ്റ്റ് ബോട്ട്. കടലിനടിയിലെ മനോഹരമായ കാഴ്ചകൾക്ക് പേരുകേട്ട ദ്വീപാണിത്.
വാർത്തയോട് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കടൽ യാത്രകളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കാലാവസ്ഥാ മാറ്റങ്ങൾ കടലിൽ വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ വർഷം മാർച്ചിലും സമാനമായ ഒരു അപകടം നടന്നിരുന്നു.
അന്നത്തെ അപകടത്തിൽ കടലിൽ കാണാതായ കുട്ടിയെ ദിവസങ്ങൾക്ക് ശേഷമാണ് പിന്നീട് കണ്ടെത്തിയത്. ഇതുകൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ഐൻ വാഡയിലും രണ്ട് വ്യക്തികൾ മുങ്ങിമരിച്ചിരുന്നു.
ജലാൻ ബാനി ബു അലിയിലും സമാനമായ അപകടം നടന്നിരുന്നു. അവിടെ മുങ്ങിയ രണ്ടു കുട്ടികളിൽ ഒരാളെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചത്. സമുദ്ര യാത്ര നടത്തുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഒമാൻ പൊലിസ് ആവർത്തിച്ചു.
a tourist boat accident off the oman coast has claimed the lives of three foreign nationals, while rescue operations and investigations are underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."