സി.എസ്.ആർ ഫണ്ടിന്റെ പേരിൽ 29 ലക്ഷം തട്ടിയതായി പരാതി: ബിജു രാധാകൃഷ്ണനും അഭിഭാഷകയ്ക്കുമെതിരെ കേസ്
കൊച്ചി: വൻകിട കമ്പനികളുടെ സി.എസ്.ആർ ഫണ്ട് തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണനെതിരെ കടവന്ത്ര പൊലിസ് കേസെടുത്തു. നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വദേശിയും കൊച്ചിയിൽ സലൂൺ ഉടമയുമായ കെ. റിൻഷാദിന്റെ പരാതിയിലാണ് നടപടി.
കൊച്ചിയിലെ റിൻഷാദിന്റെ സലൂണിലെ സ്ഥിരം സന്ദർശകനായിരുന്നു ബിജു രാധാകൃഷ്ണൻ. ബിജു ജോർജ് കല്ലോലിത്തടത്തിൽ എന്ന വ്യാജപേരിലും സുപ്രിം കോടതി അഭിഭാഷകനാണെന്നുമാണ് ഇയാൾ റിൻഷാദിനെ പരിചയപ്പെട്ടത്. ഒരു ആശുപത്രി നിർമ്മാണത്തിനായി ഘട്ടംഘട്ടമായി 1500 കോടി രൂപയുടെ സി.എസ്.ആർ ഫണ്ട് വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് തുടക്കമിട്ടത്.
വ്യാജ വിസിറ്റിങ് കാർഡുകൾ നൽകിയും ഭാര്യ ഹൈക്കോടതി അഭിഭാഷകയാണെന്ന് വിശ്വസിപ്പിച്ചുമാണ് ഇയാൾ വലവിരിച്ചത്. ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾക്കായി 20 ലക്ഷം രൂപയും, ആംബുലൻസ് വാങ്ങാൻ 7 ലക്ഷം രൂപയും, ഡോക്യുമെന്റേഷൻ ആവശ്യങ്ങൾക്കായി 2 ലക്ഷം രൂപയുമടക്കം ആകെ 29 ലക്ഷം രൂപ തട്ടിയെടുത്തു.
ഫണ്ട് കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി റിൻഷാദിനെ ബിജു ദുബൈയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ അവിടെയെത്തിയ റിൻഷാദിനെ കാണാൻ ബിജു തയ്യാറായില്ല. സ്വന്തം ചെലവിൽ ദുബായിൽ താമസിക്കേണ്ടി വന്ന റിൻഷാദ് നാട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ബിജുവിന്റെ പഴയ തട്ടിപ്പ് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതും താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞതും. വിശ്വാസവഞ്ചന, കബളിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബിജു രാധാകൃഷ്ണനാണ് കേസിൽ ഒന്നാം പ്രതി, രണ്ടാം പ്രതി നിഷ പീറ്റർ (അഭിഭാഷക), മൂന്നാം പ്രതി ബെർലിൻ (സഹായി), നാലാം പ്രതി വേണുഗോപാൽ (എൻ.ജി.ഒ ജീവനക്കാരൻ) എന്നിവർക്കെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോൾ രണ്ടാം പ്രതി നിഷ പീറ്റർ വധഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് റിൻഷാദിനും കുടുംബത്തിനും നിലവിൽ പൊലിസ് സംരക്ഷണം നൽകുന്നുണ്ട്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചു. പ്രതികൾ തമ്മിലുള്ള പണമിടപാടുകൾ കടവന്ത്ര പൊലിസ് വിശദമായി പരിശോധിച്ചുവരികയാണ്.
Kadavanthra police have registered a case against Solar scam convict Biju Radhakrishnan and three others for allegedly swindling ₹29 lakh from a Kochi-based salon owner, K. Rinshad. Biju reportedly befriended the victim by posing as a Supreme Court lawyer named "Biju George Kallolithadathil." He promised to facilitate ₹1,500 crore in CSR funds for a hospital project but instead extracted money for documentation, an ambulance, and processing fees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."