അമ്മയോടൊപ്പം ഒളിച്ചോടിയതിലുള്ള പക; പത്ത് വർഷത്തിന് ശേഷം മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: സ്വന്തം അമ്മയോടൊപ്പം ഒളിച്ചോടിയ വ്യക്തിയോടുള്ള ദശാബ്ദങ്ങൾ നീണ്ട പക കൊലപാതകത്തിൽ കലാശിച്ചു. കർണാടകയിലെ സവദത്തിക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി (51) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ എരയ്യ മഠപതി എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
സിനിമയെ വെല്ലുന്ന ക്രൂരത
2016-ലാണ് ബസപ്പ ഹൊസ്മാനിയും എരയ്യയുടെ അമ്മയും ഒളിച്ചോടിയത്. ഇതിനുശേഷം കോലാപ്പൂരിൽ താമസമാക്കിയ ഇവർ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ബസപ്പയുടെ തിരിച്ചുവരവിനായി കാത്തിരുന്ന എരയ്യ, ഹൂലികട്ടി ഗ്രാമത്തിന് സമീപം വെച്ച് ഇയാളെ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് 16-ഓളം കുത്തേറ്റ ബസപ്പ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പൊലിസിനെ കാത്ത് മൃതദേഹത്തിന് മുകളിൽ
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ, രക്തം പുരണ്ട വസ്ത്രങ്ങളുമായി പ്രതി മൃതദേഹത്തിന് മുകളിൽ ചവിട്ടി നിൽക്കുകയായിരുന്നു. പ്രതി തന്നെയാണ് പൊലിസിനെ വിളിച്ച് വിവരം അറിയിച്ചത്. പൊലിസ് സ്ഥലത്തെത്തുന്നത് വരെ മൃതദേഹത്തിന് കാവൽ നിൽക്കുന്ന രീതിയിൽ അവിടെത്തന്നെ തുടർന്ന ഇയാളെ സവദത്തി പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."