ഉയർന്നു അഭിമാനക്കൊടി; സമസ്ത നൂറാം വാർഷികം അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കം
കുണിയ: ഒരേ ഉയരത്തിലുള്ള 99 കൊടിമരങ്ങൾ. അതിന് മധ്യത്തിൽ ഉയരത്തിലുള്ള മറ്റൊരു കൊടിമരം. ആശയങ്ങളുടേയും വിശ്വാസത്തിന്റേയും പ്രതീകമായ സമസ്തയുടെ നൂറ് ത്രിവർണ പതാകകൾ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇടത്തും വലത്തും സമസ്തയുടെ സമാദരണീയരായ നേതാക്കൾ, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ, ഉമർ മുസ്ലിയാർ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്ലിയാർ, മറ്റു മുശാവറ മെമ്പർമാർ, കീഴ്ഘടകങ്ങളുടെ നേതാക്കൾ, പൗരപ്രമുഖർ എന്നിവരുടെ നേതൃത്വത്തിൽ കൊടിമരങ്ങളിലേക്ക് തക്ബീർ ധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വാനിലേക്ക് ഉയർത്തിയതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന് കാസർക്കോട് കുണിയയിൽ തുടക്കമായി.
ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയമുയർത്തി സമസ്ത നൂറാം വാർഷിക മാഹാസമ്മേളനത്തിന് വരക്കൽമുല്ലക്കോയ തങ്ങൾ നഗറിലാണ് ഒരേ നിരയിൽ സ്ഥാപിച്ച നൂറ് കൊടികളുയർത്തിയത്. സമസ്ത അധ്യക്ഷന് പുറമെ സമസ്ത മുശാവറ അംഗങ്ങൾ, സാദാത്തീങ്ങൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയ 99 പേർ ചേർന്നാണ് മറ്റു പതാകകൾ ഉയർത്തിയത്. ഉച്ചക്ക് രണ്ട് മണിക്ക് തളങ്കരയിൽ നിന്ന് ഘോഷയാത്രയോടെ എത്തിച്ച പതാകകൾ 3331 വളണ്ടിയർമാരുടെ റൂട്ട് മാർച്ചോടെയാണ് നഗരിയിലെത്തിച്ചത്. സമസ്തയുടെ പൊതു സമ്മേളന വേദിയുടെ വിളിപ്പാട് അകലെയാണ് നൂറ് വർഷത്തെ ഓർമ്മിക്കുന്ന കൊടികൾ ഉയർത്തിയത്. കാലം കാത്തുവെച്ച വിസ്മയകരമായ ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തീകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. 1926ൽ കോഴിക്കോട് നിന്ന് വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച സമസ്ത എന്ന അജയ്യ ശക്തിയുടെ നൂറ് വാർഷ കാലയളവ് ചരിത്രത്തിൽ എന്നും രേഖപ്പെടുത്തും.
മക്ക, മദീന, ഈജിപ്ത്, ബാഗ്ദാദ്, ഒമാൻ, യു.ഇ.എ, മൊറോക്കോ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ ലോക രാജ്യങ്ങൾ, ആന്തമാൻ, ലക്ഷദ്വീപ്, ഇന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ അജ്മീർ, ദില്ലി, പഞ്ചാബ്, തമഴ്നാട്, കർണ്ണാടക, കേരളത്തിലെ പ്രമുഖ സൂഫിവര്യൻമാരും സമസ്ത പണ്ഡിതന്മാരും അന്ത്യവിശ്രമം കൊള്ളുന്ന മഖാമുകളിൽ നിന്നുമായാണ് 100 കൊടികൾ കോഴിക്കോട് വരക്കൽ മഖാമിൽ എത്തിക്കുകയായിരുന്നു. ഇവ സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ,ജന.സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ് ലിയാർ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയിരുന്നു.ഈ പതാകകളുമായി ചെവ്വാഴ്ച കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലെലിയുടെ നേതൃത്വത്തിൽ തളങ്കര മാലിക് ദീനാർ മഖാമിൽ എത്തിക്കുകയായിരുന്നു.
വൈകുന്നേരം ഏഴ് മണിയോടെ അഞ്ച് ദിവസത്തെ ശാതാബ്ദി ആഘോഷ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനാകും.സയ്യിദ് അലിതങ്ങൾ കുമ്പോൽ പ്രാർഥന നടത്തും.കൊയ്‌റോ ഇസ്‌ലാമിക് റിസർച്ച് അസംബ്ലി ജന.സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുല്ല ദാംഇം അൽ ജുൻദി വിശിഷ്ടാതിഥിയാകും.സമസ്ത ട്രഷറർ പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട് ആമുഖ പ്രഭാഷണം നടത്തും.പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും.കുണിയ ഗ്രൂപ്പ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീർ എഡിറ്റർ അൻവർ സ്വാദിഖ് ഫൈസി താനൂർ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സ്വാഗതം പറയും.
സമസ്ത ശതാബ്ദിയോടനുബന്ധിച്ച്് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. അബ്ദുൽ മജീദ് ഹാജി സ്വീകരിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഡോ. ഇസ്സുദീൻ ഹാജി കുമ്പള സ്വീകരിക്കും.സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണം നടത്തും.
കെ. സുധാകരൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാൽ, ഇ. ചന്ദ്രശേഖരൻ എന്നിവർ അതിഥികളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീൻ മുഹമ്മദ് നദ് വി, ബി.കെ അബ്ദുൽഖാദർ ഖാസിമി ബംബ്രാണ പ്രഭാഷണം നടത്തും.
വ്യാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ 10,000 പ്രബോധകർ പങ്കെടുക്കുന്ന ദാഈ ക്യാംപ് നടക്കും. മഗ്‌രിബ് നിസ്‌കാര ശേഷം ആയിരങ്ങൾ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും.വെള്ളിയാഴ്ച ആദർശം, വിശുദ്ധി, നൂറ്റാണ്ടുകൾ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങൾ ഉൾകൊള്ളിച്ച് നടത്തുന്ന 33313 പേർ പങ്കെടുക്കുന്ന പഠന ക്യാംപിന് തുടക്കമാവും.സമാപന പൊതുസമ്മേളനം ഞായറാഴ്ച ഈജിപ്ത് അൽ അസ്ഹർ യൂനിവേഴ്സിറ്റി റെക്ടർ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും.സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."