കൈവിട്ട കളിക്കില്ല; തലസ്ഥാനത്ത് സിറ്റിങ് എം.എല്‍.എമാര്‍ തന്നെ കളത്തിലിറക്കാന്‍ സി.പി.എം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാനം കൈവിടാതിരിക്കാന്‍ കൈവിട്ട കളി വേണ്ടെന്ന തീരുമാനത്തില്‍ സി.പി.എം. കഴിഞ്ഞ തവണത്തെ വിജയത്തിളക്കം നിലനിര്‍ത്താന്‍ ഇക്കുറിയും സിറ്റിങ് എം.എല്‍.എ.മാരെ തന്നെ സി.പി.എം കളത്തിലിറക്കും. വിജയസാധ്യത എന്ന ഒറ്റ പരിഗണന മാത്രമാണ് തുടര്‍ഭരണത്തിനായി ലക്ഷ്യമിട്ട് സി.പി.എം മാനദണ്ഡം. ഘടകക്ഷികളോടും മികച്ച സ്ഥാനാര്‍ഥികളെ പരിഗണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ചവരെ മാറ്റിനിര്‍ത്തി സി.പി.എം പുതുമുഖങ്ങളെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ സിറ്റിങ് എം.എല്‍.എ.മാരെ തന്നെ രംഗത്തിറക്കേണ്ടി വരുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. ഔദ്യോഗികമായ ചര്‍ച്ചകളൊന്നും പാര്‍ട്ടിതലത്തില്‍ ആരംഭിച്ചിട്ടില്ലെങ്കിലും അനൗദ്യോഗിക ചര്‍ച്ചകളില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കാണ് മുന്‍ഗണന.
നിലവില്‍ ജില്ലയിലെ 14 മണ്ഡലങ്ങളില്‍ കോവളം ഒഴിച്ചുള്ളവയെല്ലാം എല്‍.ഡി.എഫിനാണ്. കോവളത്ത് വിജയിച്ചത് കോണ്‍ഗ്രസിന്റെ എം.വിന്‍സെന്റാണ്. കോവളത്ത് ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ജനതാദളിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി അനുയോജ്യനല്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും സി.പി.എമ്മില്‍ ആലോചനയുണ്ട്. നെടുമങ്ങാടും ചിറയിന്‍കീഴും സി.പി.ഐക്കാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലം കൂടി സി.പി.എം. ഏറ്റെടുക്കും. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം സീറ്റില്‍ നോട്ടമിട്ടിട്ടുണ്ടെങ്കിലും വിട്ടുകൊടുക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. നെടുമങ്ങാട്ട് മന്ത്രി ജി.ആര്‍ അനിലിനെ തന്നെ സി.പി.ഐ മത്സരിപ്പിക്കും. മണ്ഡലത്തിലെ വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്നാണ് വിലയിരുത്തല്‍. ചിറയിന്‍കീഴില്‍ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് ആലോചന.
മണ്ഡലത്തില്‍ ബി.ജെ.പിയുടെ ക്രമാനുഗതമായ വളര്‍ച്ചയും എല്‍.ഡി.എഫിന് വെല്ലവിളിയാണ്. വിജയസാധ്യത കണക്കിലെടുത്ത് മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ച വി.ശശിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച നിലവിലെ തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഇരുപതിനായിരത്തിലേറെ വോട്ട് നേടിയിരുന്നു. ഇക്കുറിയും ആശാനാഥ് മത്സരിക്കാനുള്ള സാധ്യത സി.പി.ഐ മുന്നില്‍ കാണുന്നു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി തന്നെ വീണ്ടും വര്‍ക്കലയില്‍ മത്സരിക്കും. സംഘടനാ നേതൃത്വത്തിലുള്ളവരെ പാര്‍ലമെന്ററി രംഗത്തേക്ക് പരിഗണിക്കുന്ന പതിവില്ലെങ്കിലും വി.ജോയിയുടെ കാര്യത്തില്‍ ഇത്തവണ ഇത് പരിഗണിക്കേണ്ടെന്നാണ് തീരുമാനം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നായിരിക്കും ജോയി മത്സരിക്കുക. തെരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറി ചുമതല താല്‍ക്കാലികമായി മറ്റൊരു നേതാവിന് നല്‍കിയേക്കും.
മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിക്കും. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍പ്പെട്ട കടകംപള്ളിയെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും കടകംപള്ളിയെ മാറ്റിനിര്‍ത്തി മറ്റ് എം.എല്‍.എ.മാരെ മത്സരിപ്പിക്കുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പാര്‍ട്ടി സംശയ നിഴലിലാവാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടാണ് കടകംപള്ളി സുരേന്ദ്രനേയും മത്സര രംഗത്തിറക്കുന്നത്.
നെയ്യാറ്റിന്‍കര, കാട്ടാക്കട മണ്ഡലങ്ങളില്‍ കൂടുതല്‍ വിജയസാധ്യതയുള്ള നേതാക്കളേയും പരിഗണിക്കുന്നുണ്ട്. നിലവിലെ എം.എല്‍.എമാരെല്ലാവരും മത്സരിക്കട്ടേയെന്നു തീരുമാനിക്കുകയാണെങ്കില്‍ കെ.ആന്‍സലനും ഐ.ബി.സതീഷും തന്നെ വീണ്ടും രംഗത്തിറങ്ങും.
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും നേമത്ത് ബി.ജെ.പിയെ നേരിടാന്‍ വി.ശിവന്‍കുട്ടി അല്ലാതെ മറ്റൊരു പേര് സി.പി.എമ്മിനില്ല. ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത്, ആറ്റിങ്ങലില്‍ ഒ.എസ് അംബിക, അരുവിക്കരയില്‍ ജി.സ്റ്റീഫന്‍, വാമനപുരത്ത് ഡി.കെ മുരളി, പാറശ്ശാലയില്‍ സി.കെ ഹരീന്ദ്രന്‍ എന്നിവര്‍ തന്നെ മത്സര രംഗത്തെത്തും. ആന്റണി രാജു വിജയിച്ച തിരുവനന്തപുരത്ത് ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്.
Determined not to lose its stronghold in the state capital, the CPI(M) has decided to field sitting MLAs in most constituencies in Thiruvananthapuram in the upcoming Kerala Assembly elections. The party believes that retaining experienced legislators offers the best chance of maintaining its electoral dominance, with winnability being the sole criterion guiding candidate selection
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."