സർവീസ് റോഡില്ല, ഓവർബ്രിഡ്ജില്ല; ജനങ്ങളെ ദുരിതത്തിലാക്കി ദേശീയപാത നിർമ്മാണം; കാഞ്ഞങ്ങാട്ട് നിർമ്മാണക്കമ്പനിയെ ഉപരോധിച്ച് ജനകീയ പ്രതിഷേധം
കാഞ്ഞങ്ങാട്: ദേശീയപാതാ നിർമ്മാണത്തിലെ ഗുരുതരമായ അപാകതകൾക്കും അശാസ്ത്രീയതയ്ക്കുമെതിരെ കാഞ്ഞങ്ങാട്ട് വൻ പ്രതിഷേധം. സർവീസ് റോഡുകളുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതും ജില്ലാ ആശുപത്രി പരിസരത്ത് കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർബ്രിഡ്‌ജ് നിർമ്മിക്കാത്തതുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. നിർമ്മാണക്കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെതിരെയാണ് പരാതിയുമായി ജനം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
നൂറിലധികം കുടുംബങ്ങളാണ് നിത്യേന സർവീസ് റോഡ് ഉപയോഗിക്കുന്നത്. എന്നാൽ ഈ ഭാഗത്ത് പണി പൂർത്തിയാക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിത്യേന നൂറുകണക്കിന് രോഗികളാണ് ജില്ലാ ആശുപത്രിയിലെത്തുന്നത്. ആശുപത്രി പരിസരത്ത് റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ലാത്തതും ഇതിനായി ഫൂട്ട് ഓവർബ്രിഡ്‌ജ് വേണമെന്ന ആവശ്യവും കമ്പനി അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ശാസ്ത്രീയമായ കൃത്യതയില്ലാതെയാണ് പലയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നും ജനകീയ കമ്മിറ്റി പറയുന്നു.
സി.പി.എം, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നഗരസഭാ ചെയർമാൻ വി.വി. രമേശൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. രോഗികളും സാധാരണക്കാരും അനുഭവിക്കുന്ന ദുരിതം കാണാതിരിക്കാൻ അധികൃതർക്ക് കഴിയില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ നിർമ്മാണവുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ല, എന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കി.
ഇ.എൽ നാസർ, നാരായണൻ, രാധാകൃഷ്ണൻ, എൻ. ഗംഗാധരൻ, അനീഷ് കടത്തനാടൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും നൂറുകണക്കിന് നാട്ടുകാരും ഉപരോധത്തിൽ അണിനിരന്നു. കമ്പനി അധികൃതർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
A massive public protest erupted in Kanhangad against Megha Engineering, the company contracted for the National Highway 66 (NH 66) expansion. Hundreds of residents, led by representatives from various political parties including the CPM and Congress, blocked construction work to protest the company’s alleged negligence and "unscientific" planning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."