ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കം; പ്ലസ്ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് പ്ലസ് വൺ വിദ്യാർത്ഥികൾ; ശ്വാസകോശത്തിന് ഗുരുതര പരിക്ക്
തിരുവനന്തപുരം: കല്ലമ്പലം കടുവപള്ളി കെടിസിടി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ കൂട്ടംചേർന്ന് മർദിച്ചു. മർദനമേറ്റ പ്ലസ് ടു വിദ്യാർത്ഥി സൈദലിക്ക് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. ഫെബ്രുവരി 22-ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെ:
അഞ്ച് മാസം മുമ്പ് സ്കൂളിൽ ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്ലസ് ടു, പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.പരീക്ഷ കഴിഞ്ഞ് ശുചിമുറിയിലേക്ക് പോയ സൈദലിയെ പത്തോളം പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് വളയുകയായിരുന്നു. അഞ്ച് മിനിറ്റോളം നീണ്ട ക്രൂരമർദനത്തിന് ഒടുവിൽ, ഒരു അധ്യാപിക ഓടിയെത്തിയപ്പോഴാണ് അക്രമികൾ പിൻവാങ്ങിയത്.
കൈയ്ക്കും തോളിനും കഴുത്തിനും പരിക്കേറ്റ സൈദലിക്ക് മർദനത്തെത്തുടർന്ന് ശ്വാസകോശത്തിൽ വീക്കം സംഭവിച്ചിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
സ്‌കൂളിനെതിരെ പ്രതിഷേധം:
സംഭവം നടന്നതിന് പിന്നാലെ സ്കൂൾ അധികൃതർ വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായി സൈദലിയുടെ കുടുംബം ആരോപിച്ചു. മർദനത്തിൽ പങ്കെടുത്ത ഒരാൾക്കെതിരെ മാത്രമാണ് സ്കൂൾ നടപടിയെടുത്തത് എന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.വിദ്യാർത്ഥിയുടെ കുടുംബം കല്ലമ്പലം പൊലിസിലും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. നിലവിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."