കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു
കണ്ണൂർ: കണ്ണൂർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശിയായ പ്രകാശനാണ് കുത്തേറ്റത്. ഇയാളെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകനായ കൃഷ്ണനാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്.
പരുക്കേറ്റ പ്രകാശനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം, വോട്ടെടുപ്പ് ദിനത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. വല്ലനയിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ഷാജി പി.എച്ച് (64) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം, ഷാജിയെ മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കമാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്.
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ഷാജിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പോളിംഗ് സമയത്ത് ബൂത്തിലുണ്ടായ ചില തർക്കങ്ങളുടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അതേസമയം, പേരാവൂരിലും കാസർകോട് ഉദിനൂരിലും യുഡിഎഫ് വനിതാ ഏജന്റുമാർക്ക് നേരെ നായ്ക്കുരണ പൊടി വിതറിയതായി പരാതിയുണ്ട്. കൂടാതെ, തളിപ്പറമ്പിൽ ബിജെപി ഏജന്റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതിയുണ്ട്.
കൂടാതെ, തൃശൂരില്‍ വോട്ട് ചെയ്തു പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്ക) ആണ് മരിച്ചത്. 65 വയസ്സായിരുന്നു. രാവിലെ 10.45 ഓടെയാണ് സംഭവം.
വാണിയംപാറ ഇ.കെ.എം യു.പി സ്‌കൂളില്‍ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫിസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്നതിനിടെ കുഴഞ്ഞുവീണു. ഉടന്‍തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."