മുറിവേറ്റ വിരലിൽ 15 സ്റ്റിച്ചുകൾ, മനക്കരുത്തോടെ വോട്ട് ചെയ്യാനെത്തി; ബാൻഡേജ് മാറ്റിയാലേ വോട്ട് ചെയ്യാനാവൂവെന്ന് പ്രിസൈഡിങ് ഓഫീസർ; കളക്ടർ പറഞ്ഞിട്ടും വഴങ്ങിയില്ല; പ്രതിഷേധിച്ച് യുവതി
തൃശ്ശൂർ: കൈവിരലിന് പരുക്കേറ്റ് ബാൻഡേജ് ഇട്ടതിന്റെ പേരിൽ യുവതിക്ക് വോട്ട് നിഷേധിച്ച് പ്രിസൈഡിങ്ങ് ഓഫീസർ. തൃശ്ശൂർ മണ്ഡലത്തിലെ കുറുക്കഞ്ചേരി സ്വാമി ബോധാനന്ദ സ്കൂളിലെ 121-ാം നമ്പർ ബൂത്തിലാണ് സംഭവം. കുറുക്കഞ്ചേരി സ്വദേശി അക്ഷയയ്ക്കാണ് വോട്ട് നിഷേധിക്കപ്പെട്ടത്.
മിക്സിയിൽ കൈപെട്ട് കഴിഞ്ഞ ആറാം തീയതിയാണ് അക്ഷയയുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് ഗുരുതരമായി പരുക്കേറ്റത്. വിരലിൽ 15 സ്റ്റിച്ചുകളുണ്ട്. നിലവിൽ ഈ വിരൽ പൂർണ്ണമായും വെച്ചുകെട്ടിയ നിലയിലാണ്.
വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എന്നാൽ, വിരലിലെ ബാൻഡേജ് കാരണം മഷി പുരട്ടാൻ സാധിക്കില്ലെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിക്കുകയായിരുന്നു. തുടർന്ന്, വീട്ടിലെത്തി മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായി തിരിച്ചെത്തിയെങ്കിലും പ്രിസൈഡിങ് ഓഫീസർ തന്റെ നിലപാടിലുറച്ചുനിന്നു.
വോട്ട് നിഷേധിച്ചതോടെ അക്ഷയ തന്റെ കൈക്കുഞ്ഞുമായി ബൂത്തിൽ പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാർ അടക്കമുള്ള പ്രമുഖർ സ്ഥലത്തെത്തി. ഒരു വിരലിന് പരുക്കുണ്ടെങ്കിൽ മറ്റ് വിരലുകളിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് രാഷ്ട്രീയ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും, മുറിവിലെ കെട്ട് അഴിച്ചുവന്നാൽ വോട്ട് ചെയ്യിക്കാം എന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ നിലപാട്.
അതേസമയം, സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് അക്ഷയയെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ, വോട്ട് നിഷേധിക്കാൻ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം നിലനിൽക്കെ ഇത്തരം കടുംപിടുത്തങ്ങൾ ജനാധിപത്യപരമായ അവകാശത്തെ ഹനിക്കുന്നതാണെന്ന് വോട്ടർമാരും രാഷ്ട്രീയ പ്രവർത്തകരും ആരോപിച്ചു.
എന്നാൽ, എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ പ്രതിഷേവുമായി വന്നതോടെ അഞ്ച് മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ അക്ഷയ വോട്ട് ചെയ്തു. വോട്ടിങ് സമയം പൂർത്തിയാവാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്. അതേസമയം, അക്ഷയ വോട്ട് ചെയ്യുന്നത് ചിത്രീകരികരിക്കാൻ ശ്രമിച്ച മാധ്യമപ്രവർകരെ പൊലിസ് പിടിച്ചു തള്ളിയതിനെ തുടർന്ന് ബൂത്തിൽ ഉന്തും തള്ളുമുണ്ടായി.
A presiding officer allegedly denied a woman her right to vote because she had a bandage on her finger at a polling booth in Kurukkancheri, Thrissur. The incident occurred at Booth No. 121 in Swami Bodhananda School, affecting a local resident named Akshaya.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."