ബംഗ്ലാദേശിൽ ബി.എൻ.പി സർക്കാർ നാളെ അധികാരമേൽക്കും; 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് താരിഖ് റഹ്‌മാൻ
ധാക്ക: ബംഗ്ലാദേശിൽ ബിഎൻപി സർക്കാർ നാളെ ചുമതലയേൽക്കും. നാടുകടത്തപ്പെട്ടതിനെ തുടർന്ന് 17 വർഷം ബ്രിട്ടനിൽ കഴിയേണ്ടി വന്ന ബി.എൻ.പി നേതാവ് താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകും. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിനുശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി)ക്ക് മിന്നുന്ന ജയം നേടാനായിരുന്നു. ഫലം പ്രഖ്യാപിച്ച 297 സീറ്റിൽ 209 സീറ്റുകളും നേടിയാണ് ബി.എൻ.പി അധികാരത്തിലെത്തിയത്. 60 കാരനായ താരിഖ് ആണ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത്. പുതിയ സർക്കാർ നാളെ അധികാരമേൽക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി മിർസ ഫക്റുൽ ഇസ്‌ലാം അലാമംഗീർ പറഞ്ഞു.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ബി.എൻ.പി, ജമാഅത്തെ ഇസ്‌ലാമി സഖ്യങ്ങളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ബി.എൻ.പി സഖ്യത്തിന് 212 സീറ്റുകൾ ലഭിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള 11 അംഗ സഖ്യകക്ഷികൾക്ക് ആകെ 77 സീറ്റുകളാണ് ലഭിച്ചത്. ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ജമാഅത്തെ ഇസ്്ലാമിക്ക് 68 സീറ്റുകൾ ലഭിച്ചു. ബംഗ്ലാദേശ് പാർലമെന്റിലേക്കുള്ള എം.പിമാരെ തെരഞ്ഞെടുക്കുന്നതിനൊപ്പം ഭരണഘടനാ ഭേദഗതിക്കുള്ള ജൂലൈ ചാർട്ടർ അംഗീകരിക്കുന്നതിനുള്ള ഹിത പരിശോധനയും നടന്നിരുന്നു. ജൂലൈ ചാർട്ടർ നടപ്പാക്കാൻ ബി.എൻ.പി പ്രതിജ്ഞാബദ്ധമാണെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞു.
രണ്ട് സീറ്റുകളിൽ മത്സരിച്ച താരിഖ് റഹ്‌മാൻ രണ്ടിടത്തും വിജയിച്ചു. ധാക്ക 17 ലും ബൊഗുര 6 ലുമാണ് വിജയിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി താരിഖ് റഹ്‌മാന് വിജയാശംസകൾ അറിയിച്ചു. ബി.എൻ.പി നേടിയ മികച്ച വിജയത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അഭിനന്ദിച്ചു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 2024 ഓഗസ്റ്റ് മുതൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ ധാക്ക കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽനിന്ന് വിട്ടുകിട്ടുന്നതിന് ബി.എൻ.പി ശ്രമിക്കുമെന്ന് പാർട്ടി കമ്മിറ്റി അംഗം സലാഹുദ്ദീൻ അഹ്മദ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2025 ഒക്ടോബറിൽ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തി വോട്ടർപട്ടിക പരിഷ്‌കരിച്ചിരുന്നു. ഇത്തവണ വിദേശത്തുള്ള ബംഗ്ലാദേശുകാർക്ക് ആദ്യമായി പോസ്റ്റൽ വോട്ടിങ് അനുവദിച്ചിരുന്നു. 64 ജില്ലകളിലെ 300 പാർലമെന്റ് മണ്ഡലങ്ങളിലെ 42,761 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. പാർലമെന്റിലെ ആകെ 350 സീറ്റുകളിൽ 50 സീറ്റുകൾ നോമിനേറ്റ് ചെയ്യപ്പെടുന്ന വനിതകൾക്കായി നീക്കിവച്ചവയാണ്. 1,981 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
the bnp government will assume office in bangladesh tomorrow. bnp leader tarik rahman, who was forced into exile and lived in britain for 17 years, will become the new prime minister of bangladesh. in the first general election held after the fall of sheikh hasina’s government, the opposition party bangladesh nationalist party (bnp) secured a sweeping victory. out of the 297 seats for which results were announced, the bnp won 209 seats and came to power.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."