നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം ഉറപ്പാക്കൽ; മുഖ്യമന്ത്രിയുടെ പഴയ പ്രസംഗം പുറത്ത്
തിരുവനന്തപുരം: വിവാദമായ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്. സർവേയുടെ തിരുവനന്തപുരം ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി ഒക്ടോബർ 22ന് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ലക്ഷ്യം തുറന്നു പറഞ്ഞത്. തുടർഭരണത്തിന്റെ ആവശ്യകത സർവേയുമായി എത്തുന്നവർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കേരളത്തിന് കൂടുതൽ അഭിവൃദ്ധി കൈവരിക്കാൻ സംസ്ഥാന സർക്കാർ തുടരേണ്ടതുണ്ട്. പത്തുവർഷത്തെ ഭരണവിരുദ്ധ വികാരം കേരളത്തിലില്ലെന്നും, എല്ലാ മേഖലകളിലും സംസ്ഥാനം കൈവരിച്ച മുന്നേറ്റം ജനങ്ങളെ സർവേയിലൂടെ ധരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്നും മനോരമ ന്യൂസ് പുറത്തുവിട്ട വാർത്തയിൽ പറയുന്നു. ജനങ്ങളുടെ ചോദ്യങ്ങൾക്ക് പ്രകോപിതരാകാതെ വ്യക്തമായ മറുപടി നൽകണമെന്നും വൊളൻറിയർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്.
സർവേയ്ക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളില്ലെന്ന് സർക്കാരും മന്ത്രിമാരും ആവർത്തിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ തന്നെ ശബ്ദരേഖ പുറത്തുവരുന്നത്. നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ തന്നെ ശബ്ദരേഖ പുറത്തുവന്നത് ഉദ്ദേശശുദ്ധിയെ കൂടുതൽ ചോദ്യം ചെയ്യുന്നതായി.
വികസന, ക്ഷേമ സംരംഭങ്ങളെ കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിനായി പൊതുഫണ്ട് ഉപയോഗിച്ച് നടത്തിവരുന്ന 'നവകേരള സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം' എന്ന സർവേ നിർത്തിവെക്കാനാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്. 20 കോടി രൂപയോളം ചെലവിട്ടാണ് സിപിഎം പ്രവർത്തകരെ ഉപയോഗിച്ച് സർവേ നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."