എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ
കൊച്ചി: ആശുപത്രികളിൽ അടിക്കടി ചികിത്സാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണം ശസ്ത്രക്രിയ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കത്തത്. ഓപറേഷൻ തിയേറ്ററിലെ മാനദണ്ഡങ്ങൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടന വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ -സ്വകാര്യ മേഖലയിലെ ഒട്ടുമിക്ക ആശുപത്രികളിലും ഇത് പാലിക്കപ്പെടാറില്ല. ആവശ്യത്തിന് നഴ്സിങ്ങ് സ്റ്റാഫ് ഇല്ല എന്നാണ് കാരണമായി പറയുന്നത്.അനസ്തേഷ്യക്ക് മുമ്പ്, ഓപറേഷൻ ചെയ്യുന്നതിന് മുമ്പ്, തിയേറ്ററിൽ നിന്ന് രോഗിയെ പുറത്തിറക്കുന്നതിന് മുമ്പ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ബോധം കെടുത്തുന്നതിനു മുമ്പ് എന്ത് തരത്തിലുള്ള ശസ്ത്രക്രിയയാണ് ചെയ്യാൻ പോകുന്നത് എന്നും എവിടെയാണ് ചെയ്യുന്നതെന്നും രോഗിയെ ബോധ്യപ്പെടുത്തണം. രോഗിയുടെ പേര് പറഞ്ഞു തിരിച്ചറിഞ്ഞ ശേഷം ആയിരിക്കണം ഇത്. എവിടെയാണ് ശസ്ത്രക്രിയ ചെയ്യുന്നത് എന്ന് മാർക്ക് ചെയ്യുന്നതിനൊപ്പം അലർജി സംബന്ധിച്ച കാര്യങ്ങളിലും കൃത്യത വരുത്തണം.ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പായി സർജൻ, അനസ്തേഷ്യ ചെയ്യുന്ന ഡോക്ടർ നഴ്സുമാർ എന്നിവർ പേരും റോളും പറഞ്ഞു പരിചയപ്പെടണം.
തിയറ്ററിൽ സർജൻ അനസ്തേഷ്യ ചെയ്യുന്ന ഡോക്ടർ എന്നിവരെ കൂടാതെ സ്ക്രബ് നഴ്സ്, ഫ്ലോർ നഴ്സ് എന്നിവരും ഉണ്ടാവും. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ട്രോളിയിൽ സാധാരണ 60 ലധികം ഉപകരണങ്ങൾ വരെ ഉണ്ടാവും. ഓരോ ഇനം ഉപകരണവും എത്രയെണ്ണം വീതം ഉണ്ട് എന്ന കാര്യം ബോർഡിൽ എഴുതി വയ്ക്കണമെന്നും ഓപ്പറേഷൻ കഴിഞ്ഞശേഷം ഇത് എണ്ണി തിട്ടപ്പെടുത്തി യ ശേഷമേ മുറിവ് തുന്നിക്കെട്ടാവൂ എന്നും ഉണ്ട്. സാധാരണ ഗതിയിൽ സ്ക്രബ്ബ് നഴ്സ് ഉപകരണങ്ങൾ എണ്ണി തിട്ടപ്പെടുത്തിയ കാര്യം ഡോക്ടർ ഉറപ്പുവരുത്തണം. ശസ്ത്രക്രിയക്ക് ഇടയിൽ രക്തസ്രാവം ഉണ്ടായാൽ തടയുന്നതിന് പ്രത്യേകതരം ഉപകരണങ്ങളും മറ്റും ഉപയോഗിക്കാറുണ്ട്. ഇവ ഉൾപ്പെടെയുള്ളവ രോഗിയുടെ ശരീരത്തിൽ നിന്ന് എടുത്തുമാറ്റി എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സർജനും ഉണ്ട്. ഉപയോഗിക്കുന്ന ഉപകരണങ്ങൾ സംബന്ധിച്ച് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. സർജൻ തയാറാക്കുന്ന നോട്ടിൽ എന്തൊക്കെയാണ് ഉപയോഗിച്ചത് എന്ന കാര്യം വ്യക്തമാക്കണം.
എന്നാൽ മിക്കപ്പോഴും ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്നതിനാലാണ് ശരീരത്തിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വച്ച് മറന്നു പോകുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. മെഡിക്കൽ കോളജുകളിലും മറ്റും ആവശ്യത്തിന് നഴ്സിങ്ങ് സ്റ്റാഫ് ഇല്ലാത്തതാണ് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. നഴ്സിങ്ങ് സ്റ്റാഫിന്റെ കുറവ് കാരണം തിയേറ്ററിൽ ഫ്ലോർ നഴ്സിങ്ങ് സേവനം ലഭിക്കാറില്ല. ശസ്ത്രക്രിയാ രോഗികളുടെ എണ്ണവും അടിയന്തര സ്വഭാവവും പരിഗണിച്ച് സ്റ്റാഫിന്റെ കുറവുണ്ടെങ്കിലും ചികിത്സ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾ ചിലപ്പോഴൊക്കെ ഇത്തരം പിഴവുകളും സംഭവിക്കാറുണ്ട് എന്നും ഡോക്ടർമാർ പറയുന്നു. അതേസമയം സംവിധാനത്തിലെ കുറവുകളുടെ പേരിൽ തങ്ങൾ പഴി കേൾക്കുന്നതും ആക്രമിക്കപ്പെടുന്നതും ന്യായീകരിക്കാൻ ആവില്ല എന്നാണ് അവർ വ്യക്തമാക്കുന്നത്.
reason for frequent reports of medical errors in hospitals is the failure to follow surgical guidelines
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."