ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം
തിരുവനന്തപുരം: വോട്ട് ഡീല്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് വീണ്ടും ചൂടുപിടിച്ചു. ഇടതുപക്ഷവും എസ്.ഡി.പി.ഐയുമായി ഡീല്‍ എന്നതാണ് വീണ്ടും സജീവ ചര്‍ച്ചയായത്. ബി.ജെ.പി, എസ്.ഡി.പി.ഐ, പി.ഡി.പി. എന്നീ സംഘടനകളുമായി നടത്തിയ ഡീലിന്റെ ബലത്തില്‍ ജയിച്ചുകയറാമെന്നാണ് പിണറായി വിജയനും ഇടതുപക്ഷവും വിലയിരുത്തുന്നതെന്ന കടുത്ത ആക്ഷേപമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
എസ്.ഡി.പിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ധമായി പറയേണ്ട കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിയുമായി ഡീല്‍ ഉണ്ടാക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ഏതെങ്കിലും ഒരു സീറ്റില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ സഹായം അനിവാര്യമാണ്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. മന്ത്രി വി. ശിവന്‍കുട്ടി എസ്.ഡി.പി.ഐ നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തയാറാകുമോ എന്നും ചോദിച്ചു.
എസ്.ഡി.പി.ഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്രവിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ലെന്നും സി.പി.എം നേതാവ് എ.കെ.ബാലന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
അഭിമന്യു കേസ് ഉന്നയിക്കുന്നത് എസ്.ഡി.പി.ഐ.-സി.പി.എം. മുന്നണിയുണ്ടെന്ന് വരുത്താനാണ്. സഖാവ് കുഞ്ഞാലി വധക്കേസിലെ പ്രതി ആര്യാടൻ മുഹമ്മദിന് വോട്ട് ചെയ്തവരാണ് ഞങ്ങള്‍. മുന്നണിയുണ്ടാക്കിയാല്‍ അന്തസായി രാഷ്ട്രീയം പറയുമെന്നും അത്തരത്തിലൊരു ധാരണയോ ഉടമ്പടിയോ ഉണ്ടാക്കിയിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.
ബി.ജെ.പിക്ക് സാധ്യതയുള്ള തൃപ്പൂണിത്തുറ മണ്ഡലം ട്വന്റി 20ക്ക് നല്‍കിയത് ബി.ജെ.പി.-സി.പി.എം ഡീലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.ബാബു ഒരു അഭിമുഖത്തില്‍ ആരോപിച്ചു. എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും സി.പി.എമ്മും ഇടതുപക്ഷവും ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണം യു.ഡി.എഫിലെ കൂടുതല്‍ നേതാക്കള്‍ ഉന്നയിക്കുകയാണ്. കോണ്‍ഗ്രസിനെതിരേ സി.പി.എമ്മും ഡീല്‍ ആരോപണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറകുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."