കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ അപകടം; മരണം നാലായി
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ ബീം തകർന്ന് വീണുണ്ടായ ദാരുണമായ അപകടത്തിൽ മരണസംഖ്യ നാലായി ഉയർന്നു. ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് ആണ് ഒടുവിൽ മരിച്ചത്. ലോഡിങ് തൊഴിലാളികളായ ജബ്ബാർ, അഷ്‌റഫ്, ബഷീർ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു.
ബീച്ച് റോഡിലെ പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം അത്യന്തം അപകടാവസ്ഥയിലായിരുന്നു. പഴയ കെട്ടിടത്തിന്റെ മുൻഭാഗത്തെ ബീം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന് താഴെ ഏഴ് തൊഴിലാളികൾ വിശ്രമിച്ചുകൊണ്ടിരിക്കെയാണ് വൻ ശബ്ദത്തോടെ കോൺക്രീറ്റ് സ്ലാബുകളും ബീമും താഴേക്ക് പതിച്ചത്. സ്ലാബ് അടരുന്നത് കണ്ട് ഓടിമാറിയ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അവശേഷിച്ച അഞ്ച് പേർക്ക് മേൽ കൂറ്റൻ കോൺക്രീറ്റ് ബീം പതിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ട് പേരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ബീമിനടിയിൽ കുടുങ്ങിയ മൂന്ന് പേരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
ബീച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബഷീറും അഷ്റഫും മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ അരമണിക്കൂറിനുള്ളിൽ ജബ്ബാറും മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിനോദ് വൈകിട്ടോടെയാണ് മരിച്ചത്.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഈ കെട്ടിടത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയ കോർപറേഷൻ അധികൃതരാണ് ദുരന്തത്തിന് ഉത്തരവാദികളെന്ന് യു.ഡി.എഫും എൻ.ഡി.എയും ആരോപിച്ചു. എന്നാൽ, കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും ഈ മാസം വരെയുള്ള വാടക കൃത്യമായി അടച്ചിട്ടുണ്ടെന്നുമാണ് ഗോഡൗൺ നടത്തിപ്പുകാർ പറയുന്നത്.
the death toll from the building collapse at valiangadi in kozhikode has risen to four, with vinod, a native of thiruvangoor, succumbing to his injuries. the tragic incident occurred when the front beam of a 50-year-old building, formerly the old passport office and owned by the kozhikode corporation, collapsed suddenly.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."