വടകര കസ്റ്റഡി മരണം; പൊലിസുകാരുടെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
കോഴിക്കോട്: വടകര പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പൊലിസുകാരുടെ പങ്ക് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം. കല്ലേരി സ്വദേശി സജീവൻ (42) സ്‌റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിലാണ് എസ്.ഐ എം.നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് കോഴിക്കോട് യൂനിറ്റ് വടകര സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പൊലിസ് കസ്റ്റഡിയിലിരിക്കെ സ്‌റ്റേഷനിൽ വച്ച് സജീവന് മർദനമേറ്റു. അതിന് ശേഷം ദേഹാസ്വാസ്ഥ്യമുണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവെന്നും സജീവനെ ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കുന്നതിലുൾപ്പെടെ എസ്.ഐയ്ക്കും സി.പി.ഒയ്ക്കും വീഴ്ചയുണ്ടായെന്നുമാണ് കണ്ടെത്തൽ. അതേസമയം സ്‌റ്റേഷനിലെ മറ്റുള്ള പൊലിസുകാർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡിവൈ.എസ്.പിമാരായ ടി.സജീവൻ, ചന്ദ്രമോഹൻ, എൻ.രാജേഷ് എന്നിവരായിരുന്നു കേസന്വേഷിച്ചത്.
2022 ജൂലൈ 21ന് രാത്രിയാണ് വാഹനാപകട തർക്കവുമായി ബന്ധപ്പെട്ട് സജീവനെ വടകര പൊലിസ് കസ്റ്റഡിയിലെടുത്തത്. വടകര തെരുവത്ത് വച്ച് രണ്ട് കാറുകൾ തമ്മിലുണ്ടായ അപകടത്തെ തുടർന്ന് നഷ്ടപരിഹാരത്തെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ റോഡിൽ ബഹളമുണ്ടാവുകയായിരുന്നു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനാണ്, ഇതിൽ ഒരു കാറിലുണ്ടായിരുന്ന സജീവനെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. സ്‌റ്റേഷനിൽ എത്തിച്ച്, മദ്യപിച്ചെന്ന പേരിൽ മർദിച്ചെന്നും സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് ബന്ധുക്കൾ ആരോപിച്ചത്. സജീവനെ പരിശോധിച്ച ഡോക്ടറും ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്്‌മോർട്ടം റിപ്പോർട്ടെങ്കിലും മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും പരാമർശിച്ചിരുന്നു.
ആരോപണങ്ങൾക്ക് പിന്നാലെ എസ്.ഐ ഉൾപ്പെടെയുള്ളവർക്കെതിരേ ജില്ലാ ക്രൈംബ്രാഞ്ച് മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി കേസെടുത്തു.
തുടർന്ന് അന്നത്തെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ.നായർ എസ്.ഐ എം.നിജീഷുൾപ്പെടെ മൂന്ന് പേരെ അന്വേഷണ വിധേയമായി സസ്‌പെൻഡും ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ഡി.ഐ.ജി റിപ്പോർട്ടും സമർപ്പിച്ചു. ഇതിന്റെ ഭാഗമായാണ് 2022 ൽ ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം സജീവൻ മരിച്ച സംഭവത്തിന് പിന്നാലെ സ്‌റ്റേഷനിലുള്ള 60 പേരെയും സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."