പുത്തനങ്ങാടി മസ്ജിദ്; രക്തസാക്ഷികളുറങ്ങുന്ന ഭൂമി
പൗരാണികതയുടെ അനുഭൂതികളിലേക്ക് ഊളിയിട്ടുള്ള ഒരുതീർഥയാത്രയാണ് മലപ്പുറം ജില്ലയിലെ പുത്തനങ്ങാടി ശുഹദാ പള്ളിയിലേക്ക് കയറിച്ചെന്നാൽ. ഒരേ അങ്കണത്തിൽ തൊട്ടടുത്തായി രണ്ടുപുരാതന പള്ളികൾ. ആയിരത്തോളം വർഷത്തെ കാലപ്പഴക്കമുണ്ട് ഇരുപള്ളികൾക്കും. മരത്തടികളിൽ തീർത്ത കൊത്തുപണികളിൽ അലംകൃതവുമായ പള്ളിയങ്കണത്തിൽ പൂർണ നിശബ്ദത. പള്ളിക്കടുത്ത് രക്തസാക്ഷികളും പ്രവാചക കുടുംബാംഗങ്ങളും സൂഫികളും അന്ത്യനിദ്രയിൽ. പെരിന്തൽമണ്ണക്കടുത്ത് വളാഞ്ചേരി റൂട്ടിൽ പുത്തനത്താണി പ്രശസ്തമാണ്. ആയിരങ്ങളുടെ തീർഥാടന കേന്ദ്രമായ ഇവിടം ജ്വലിക്കുന്ന ഒട്ടേറെ സ്മരണകളാണ് അയവിറക്കുന്നത്.
ആയിരത്തോളം വർഷം നീണ്ട ആ ത്യാഗോജ്ജ്വലമായ കാലത്തെ ചരിത്രം ഇങ്ങനെ വായിക്കാം; പൊന്നാനിയിൽ നിന്ന് പത്ത് മുസ് ലിം കുടുംബങ്ങൾ ഇവിടെ താമസക്കാരായെത്തി. പത്തങ്ങാടിയെന്ന് അവരുടെ ദേശത്തിന് പേരുവന്നു. ഇതാണ് പിന്നീട് പുത്തനങ്ങാടിയായത്. അവർ ആരാധനക്കായി ചെറിയൊരു പള്ളി നിർമിച്ചു.ആളുകൾ കൂടുതലായെത്തിയതോടെ പള്ളി സ്ഥലസൗകര്യമില്ലാതായി. അതുപുതുക്കിപ്പണിയാൻ അന്നത്തെ നാടുവാഴി സമ്മതിച്ചില്ല. പകരം നിലവിലെ പള്ളി തകർക്കുമെന്ന് ഭീഷണിയുയർത്തുകയും ചെയ്തു. ഒരുദിവസം നിസ്‌കരിക്കാൻ വിശ്വാസികളെത്തുമ്പോൾ പള്ളിയിൽ ആത്മീയ നേതൃത്വം നൽകിയ ഉസ്മാൻ ഖാസി വധിക്കപ്പെട്ടിരുന്നു. മസ്ജിദ് തകർക്കുകയായിരുന്നു നാടുവാഴിയുടെ സൈന്യത്തിന്റെ തുടർനീക്കം. അതിനായി വൻസംഘം പള്ളിവളഞ്ഞു. മുസ് ലിംകൾ അവരെ പ്രതിരോധിച്ചു. ഈ ധർമസമരത്തിൽ 21 മുസ് ലിംകൾ രക്തസാക്ഷികളായി. പിന്നാലെ പള്ളിയും സേന തകർത്തു. മുസ് ലിം സംഘത്തിന്റെ നേതാവായിരുന്ന പോക്കർ മൂപ്പൻ ഈ പള്ളിക്ക് പുറമെ തൊട്ടടുത്ത് മറ്റൊരു പള്ളി കൂടി പണിതു. നാടുവാഴി ഒരുപള്ളി തർത്തപ്പോൾ, രണ്ടുപള്ളികൾ അദ്ദേഹം സ്ഥാപിച്ചു. പുത്തനങ്ങാടി പള്ളിയങ്കണത്തിൽ അടുത്തായി സ്ഥിതി ചെയ്യുന്ന രണ്ടുപള്ളികളുടെ ചരിത്രമതാണ്.
രക്തസാക്ഷിയായ ഖാസിയുടെ മഖ്ബറ പള്ളിക്കടുത്ത് കാണാം. യുദ്ധത്തിൽ മരിച്ചവരിൽ ആദ്യം കണ്ടെത്തിയ 14 പേരേയും അടുത്ത് മറവ് ചെയ്തു. ബാക്കി ഏഴുപേരെ കുറിച്ച് വിവരമില്ലായിരുന്നു. മാസങ്ങൾക്ക് ശേഷം ഖാസിക്ക് സ്വപന ദർശനപ്രകാരം പള്ളിക്കടുത്തെ കിണറിൽ നിന്ന് ഇവരുടെ മയ്യിത്തുകൾ ലഭിച്ചു. പള്ളിയോട് ചേർന്ന് അവരെ ഖബറടക്കുകയും ചെയ്തു. മമ്പുറം തങ്ങളുടെ ഗുരു ഖാസി അബ്ദുല്ല മുസ് ലിയാർ (കാലില്ലാത്ത ഉപ്പാപ്പ), ജിഫ് രി സാദാത്തുക്കൾ, പള്ളി നിർമിച്ച പോക്കർ മൂപ്പൻ തുടങ്ങിയവരുടെ ഖബറുകൾ ഇവിടെയുണ്ട്.
ആദ്യം നിലനിലവിലുള്ള പള്ളി പഴയപള്ളിയെന്നും രണ്ടാമത്തേത് പുത്തൻപള്ളിയും വിളിച്ചുപോരുന്നു. ഹിജ്‌റ 448 എന്ന് പള്ളിയിൽ മരത്തടിയിൽ കൊത്തിവച്ചിട്ടുണ്ട്. ഇത് നിർമാണകാലമായി കണക്കാക്കപ്പെടുന്നു. ഇരുപള്ളികളും നിർമാണകലയുടെയും പ്രാചീന ശൈലിയുടെയും വിസ്മയ കാഴ്ച കൂടിയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. രണ്ട് പള്ളികളിലും മരത്തിൽ തീർത്ത മേൽക്കൂരയിൽ ഖുർആൻ സൂക്തങ്ങൾ കൊത്തിവച്ച് അലങ്കരിച്ചിട്ടുണ്ട്. വാതിൽ കട്ടിലകൾ കല്ലുകൊണ്ടാണ് നിർമിച്ചത്. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം, പെരുന്നാൾ നിസ്‌കാരം, മയ്യിത്ത് നിസ്‌കാരം എന്നിവ പുത്തൻപള്ളിയിലും, സാധാരണ ദിവസങ്ങളിലെ അഞ്ചുവഖ്ത് ജമാഅത്ത് പഴയപള്ളിയിലുമാണ് നടന്നുവരുന്നത്.
നിലവിൽ രണ്ടായിരത്തോളം കുടുംബങ്ങളുണ്ട് പുത്തനങ്ങാടി മഹല്ലിൽ . ഈ പള്ളിക്ക് കീഴിൽ മറ്റു ആറ് ജുമുഅത്ത് പള്ളികൾ കൂടിയുണ്ട്. ആറ് മദ്‌റസകളും ഹിഫ്‌ള് കോളജും, ജാമിഅ നൂരിയ്യ ജൂനിയർ സ്ഥാപനമായി ശുഹദാ ഇസ് ലാമിക് കോളജും അനുബന്ധ സ്ഥാപനങ്ങളാണ്. എല്ലാമാസവും ആയിരത്തിലധികം പേർ പങ്കെടുക്കുന്ന സ്വലാത്ത് മജ്‌ലിസ് ശുഹദാക്കളുടെ സ്മരണയിൽ ഇവിടെ നടന്നുവരുന്നതായി ഖത്വീബ് സുബൈർ ഫൈസി ചെമ്മലശ്ശേരി പറഞ്ഞു.
puthanangadi mosque; a land where martyrs rest
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."