മരപ്പാവകളും ആണിയുമായി ക്രൂര പീഡനം; ബാധയൊഴിപ്പിക്കാനെന്ന പേരിൽ 14-കാരിയെ പീഡിപ്പിച്ച പൂജാരി കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: പരീക്ഷാ പേടി മാറ്റാൻ ക്ഷേത്രത്തിലെത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ പൂജാരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് (45) തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം.പി. ഷിബു കുറ്റക്കാരനായി പ്രഖ്യാപിച്ചത്. പ്രതിയുടെ ശിക്ഷാവിധി ശനിയാഴ്ച (28-02-2026) പ്രസ്താവിക്കും.
2019-ലാണ് നാടിനെ നടുക്കിയ ഈ സംഭവം. ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിക്ക് പരീക്ഷാ പേടി അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാവാണ് കുട്ടിയെ പൂജാരിയുടെ അടുത്തെത്തിച്ചത്. കുട്ടിയിൽ ബാധ കൂടിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ വേണമെന്നും വിശ്വസിപ്പിച്ച് പൂജാമുറിയിൽ വെച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
പല ദിവസങ്ങളിലായി പീഡനം തുടർന്നു. പെൺകുട്ടിയുടെ ശരീരത്തിനുള്ളിൽ മരപ്പാവകളും നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റി അതിക്രൂരമായ കൃത്യങ്ങളാണ് ഇയാൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. പൂജകൾക്ക് ശേഷവും പരീക്ഷാ പേടി മാറാത്തതിനെ തുടർന്ന് കുട്ടിയെ ഒരു മെന്റൽ എയ്ഡ് ക്യാമ്പിലെത്തിച്ചു. അവിടെ വെച്ച് ഡോക്ടറോട് കുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മുറിയിൽ നിന്ന് 51 തരം മരപ്പാവകൾ പൊലിസ് കണ്ടെടുത്തു. കോടതിയിൽ വെച്ച് നടത്തിയ വിസ്താരത്തിനിടെ, തന്നെ ഉപദ്രവിക്കാൻ ഉപയോഗിച്ച മരപ്പാവയെ കുട്ടി കൃത്യമായി തിരിച്ചറിഞ്ഞു. ഇത് കേസിൽ നിർണ്ണായക തെളിവായി മാറി.
മെഡിക്കൽ കോളേജ് പൊലിസ് ഇൻസ്പെക്ടർമാരായിരുന്ന കെ.എസ്. അരുൺ, പി. ഹരിലാൽ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഡ്വ. ബിന്ദു വി.സി. എന്നിവർ ഹാജരായി. പ്രതി നിലവിൽ റിമാൻഡിലാണ്.
a thiruvananthapuram pocso court has found bineesh (45), a former priest at the kannammoola balasubramania temple, guilty of sexually abusing a 14-year-old girl. the incident dates back to 2019, when the victim's mother brought her to the priest to help overcome 'exam fear.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."