ഇറാനും യു.എസും തമ്മിലുള്ള വാക്ക് പോര് പൊരിഞ്ഞ യുദ്ധത്തിലെത്തുമ്പോൾ; ഇറാന്റെയും ഇസ്റാഈലിന്റെയും സൈനിക ശേഷി ഇങ്ങനെ
ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിന് നേരെ വലിയ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്. യു എസ് - ഇറാൻ ചർച്ച എവിടെയും എത്താതെ പോവുകയും, യു എസ് യുദ്ധ കപ്പലുകളെ പശ്ചിമേഷ്യയിലേക്ക് തുടരെ അയക്കുകയും ചെയ്ത സാഹചര്യം ഉണ്ടായതോട് കൂടി യുദ്ധം അനിവാര്യമായി സംഭവിക്കുമെന്ന നിഗമനം ശക്തമായിരുന്നു. ഇതിനെ മുൻകൂട്ടി കണ്ട് കൊണ്ട് തന്നെ ഇറാൻ അമേരിക്കയ്ക്കും, ഇസ്രായേലിനും നേരെ പ്രതിരോധ മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ കാര്യങ്ങൾ വാക്ക് പോരുകൾക്കപ്പുറം യഥാർഥ്യമായിരിക്കുകയാണ്. യു എസും, ഇസ്രായേലും ചേർന്ന് ഇറാനിലെ തെഹ്‌റാനിലടക്കം വിവിധയിടങ്ങളിലാണ് അക്രമങ്ങൾ അഴിച്ചു വിട്ടത്. മണിക്കൂറുകൾക്കകം തന്നെ ഇറാൻ ജി സി സി രാജ്യങ്ങളിലെ യു എസ് കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുകയും, അത് തുടർന്ന് കൊണ്ടിരിക്കുകയുമാണ്.
യു എ ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലെ യു എസ് കേന്ദ്രങ്ങളിലാണ് ഇറാനിന്റെ പ്രത്യാക്രമണം തുടർന്ന് കൊണ്ടിരിക്കുന്നത്. ഒപ്പം ഇസ്രായേലിലും ഇറാൻ പ്രത്യാക്രമണം നടത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇസ്രായേലും, ഇറാനും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ, ഇരു രാജ്യങ്ങളുടെയും സൈനിക ശക്തി എന്തെന്ന് അറിയാം?
സൈനിക ബലം (Military Personnel)
സൈനികരുടെ എണ്ണത്തിൽ ഇറാനാണ് ബഹുദൂരം മുന്നിൽ.
ഇറാൻ: 6,10,000 സജീവ സൈനികരുണ്ട്. ഇതിൽ 3,50,000 പേർ കരസേനയിലും 1,90,000 പേർ എലൈറ്റ് വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലുമാണ് (IRGC). കൂടാതെ 3,50,000 റിസർവ് സൈനികരുമുണ്ട്.
ഇസ്രായേൽ: 1,69,500 സജീവ സൈനികർ മാത്രമാണുള്ളതെങ്കിലും, അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കാവുന്ന 4,65,000 എന്ന വലിയൊരു റിസർവ് സൈന്യം ഇസ്രായേലിനുണ്ട്.
പ്രതിരോധ ബജറ്റ്
ഇറാനുമായി താരതമ്യം ചെയ്യുമ്പോൾ സൈനികരുടെ എണ്ണം കുറവാണെങ്കിലും ആയുധങ്ങൾക്കായി ഇസ്രായേൽ വൻതുക ചെലവഴിക്കുന്നുണ്ട്. 2023-ൽ ഇസ്രായേൽ 27.5 ബില്യൺ ഡോളർ പ്രതിരോധത്തിനായി ചെലവാക്കിയപ്പോൾ, ഇറാൻ ചെലവാക്കിയത് 10.3 ബില്യൺ ഡോളർ മാത്രമാണ്.
കരസേന (Ground Forces)
കരയുദ്ധത്തിനുള്ള സജ്ജീകരണങ്ങളിൽ ഇറാനാണ് മുൻതൂക്കം.
ഇറാൻ: 10,000-ത്തിലധികം യുദ്ധ ടാങ്കുകളും, 7,000-ഓളം ആർട്ടിലറി തോക്കുകളും ഇറാനുണ്ട്.
ഇസ്രായേൽ: ഏകദേശം 400 യുദ്ധ ടാങ്കുകളും 530 ആർട്ടിലറി തോക്കുകളുമാണ് ഇസ്രായേലിന്റെ പക്കലുള്ളത്.
വ്യോമസേന (Air Power)
അത്യന്താധുനികമായ 345 വിമാനങ്ങളും 43 അറ്റാക്ക് ഹെലികോപ്റ്ററുകളും ഇസ്രായേലിനുണ്ട്.
മറുഭാഗത്ത് ഇറാന് 312 വിമാനങ്ങളുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും പഴയ സാങ്കേതികവിദ്യയിലുള്ളവയാണ്. ഇറാന്റെ പക്കൽ വെറും 5 അറ്റാക്ക് ഹെലികോപ്റ്ററുകൾ മാത്രമാണുള്ളത്.
നാവികസേന (Naval Forces)
ഇറാൻ: 17 തന്ത്രപ്രധാനമായ അന്തർവാഹിനികളും (Submarines) 68 പട്രോൾ ബോട്ടുകളും ഇറാനുണ്ട്. പേർഷ്യൻ കടലിടുക്കിൽ വലിയ സ്വാധീനം ചെലുത്താൻ ഇറാന് സാധിക്കും.
ഇസ്രായേൽ: 5 അന്തർവാഹിനികളും 49 പട്രോൾ ബോട്ടുകളും മാത്രമാണുള്ളത്.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ (Air Defence)
ഹ്രസ്വദൂര മിസൈലുകളെ തകർക്കാൻ 'അയൺ ഡോം' (Iron Dome), ഇടത്തരം മിസൈലുകൾക്കായി 'ഡേവിഡ്‌സ് സ്ലിംഗ്', ദീർഘദൂര മിസൈലുകൾക്കായി 'ആരോ സിസ്റ്റം' എന്നിവ ഇസ്രായേലിന് കവചമൊരുക്കുന്നു.
ഇറാൻ പ്രധാനമായും ആശ്രയിക്കുന്നത് റഷ്യൻ നിർമ്മിത S-200, S-300 സംവിധാനങ്ങളെയും സ്വന്തമായി വികസിപ്പിച്ച ബവാർ-373 നെയുമാണ്.
ബാലിസ്റ്റിക് മിസൈലുകളും ആണവായുധങ്ങളും
മിസൈലുകൾ: 2,000 കിലോമീറ്റർ വരെ പരിധിയുള്ള മിസൈലുകൾ ഇറാനുണ്ട്. എന്നാൽ ഇസ്രായേലിന്റെ ജെറിക്കോ-3 മിസൈലുകൾക്ക് 4,800 മുതൽ 6,500 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ശേഷിയുണ്ട്.
ആണവായുധം: ഇസ്രായേലിന്റെ പക്കൽ ഏകദേശം 90 ആണവ യുദ്ധമുനകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാന് നിലവിൽ ആണവായുധമില്ലെങ്കിലും അവരുടെ ആണവ പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ചുരുക്കത്തിൽ: പടയാളികളുടെ എണ്ണത്തിലും കരസേനയുടെ വലിപ്പത്തിലും ഇറാൻ മുന്നിലാണെങ്കിലും, സാങ്കേതിക വിദ്യ, വ്യോമശക്തി, ആണവായുധങ്ങൾ എന്നീ കാര്യങ്ങളിൽ ഇസ്രായേലിനാണ് മുൻതൂക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."