ടി20 ലോകകപ്പിൽ കരീബിയൻ കടമ്പ കടക്കാൻ ഇന്ത്യ; മഴ വില്ലനായാൽ ആര് സെമിയിലെത്തും?
കൊൽക്കത്ത: ഇന്ത്യക്ക് ഇന്ന് ടി20 ലോകകപ്പിൽ മരണപ്പോരാട്ടം. വെസ്റ്റിൻഡീസാണ് എതിരാളി. 2016 ലോകകപ്പ് സെമി ഫൈനലിനെ അനുസ്മരിപ്പിക്കുന്ന പോരാട്ടമായി മാറും ഈഡൻ ഗാർഡൻസ് എന്ന് ഉറപ്പാണ്. ടൂർണമെന്റിൽ വെടിക്കെട്ട് ബാറ്റിങ്ങാണ് വെസ്റ്റിൻഡീസിന്റെ കൈവശമുള്ളത്. ഈ മത്സരം ജയിക്കുന്നവർ നേരെ സെമിയിലെത്തും. അതേസമയം മഴ കളി മുടക്കിയാൽ ജയിക്കാൻ പോകുന്നത് വിൻഡീസായിരിക്കും. നെറ്റ് റൺറേറ്റിൽ വളരെ മുന്നിലാണ് ടീം. ഇരുടീമുകൾക്കും അതുകൊണ്ട് മത്സരം ഏറെ നിർണായകമാണ്. ഇന്ത്യക്കും വിൻഡീസും ടീമിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് സമ്മതിക്കുന്ന കാര്യമാണ്. ഈഡനിൽ റണ്ണൊഴുകുമെന്ന് ഉറപ്പാണ്. പക്ഷേ ഫോമിലുള്ള ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി പെട്ടെന്ന് സമ്മർദത്തിലാവുകയും, ഫോം നഷ്ടപ്പെടുകയും ചെയ്തത് ടീമിന് ഏറെ വെല്ലുവിളിയാണ്.
ഇന്ത്യൻ ബാറ്റിങ് നിര സിംബാബ്‌വെക്കെതിരേ ഫോം കണ്ടെത്തിയിരുന്നു. എന്നാൽ പ്രശ്‌നങ്ങൾ ഇപ്പോഴും ബാക്കിയാണ്. സഞ്ജു സാംസൺ വലിയൊരു സ്‌കോർ കണ്ടെത്തുന്നതിൽ നിരന്തരം പരാജയമാണ്. മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും സഞ്ജുവിന് അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല. ഈഡനിൽ അതിനൊരു മാറ്റം അനിവാര്യമാണ്. അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരും വമ്പൻ സ്‌കോർ കണ്ടെത്തേണ്ടതുണ്ട്. അവസാനമായി ഇന്ത്യയെ ഒരു ടി20 പരമ്പരയിൽ തോൽപ്പിച്ച ടീം വിൻഡീസാണ്. അതിന് ശേഷം ഇരുടീമുകളും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ വിൻഡീസിന് ഇക്കാലയളവിൽ ഇന്ത്യ ഇതുവരെ നേരിട്ടിട്ടില്ല.
വിൻഡീസിന്റെ വമ്പനടിക്കാരെ ഇന്ത്യ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ജയം. വിൻഡീസിന്റെ ബൗളിങ് അത്ര മികച്ചതല്ല. സ്പിന്നിൽ ഗുതകേഷ് മോട്ടി ഭേദപ്പെട്ട ഫോമിലാണ്. എന്നാൽ ഓപ്പണർമാരായ ബ്രാണ്ടൻ കിങ്, ഷായ് ഹോപ് എന്നിവരുടെ മോശം ഫോമാണ് ടീമിന് തലവേദന. ഈഡനിൽ അത് മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് വിൻഡീസ്. ആഴ്ത്തിലുള്ള ബാറ്റിങ് അവരെ കൂടുതൽ അപകടകാരികളാക്കുന്നു. ഇന്ത്യയുടെ ബാറ്റിങ്ങും മോശമല്ലെങ്കിലും ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് ടീം പൂർണമായ ഫോമിൽ കളിച്ചത്.
ഇന്ത്യൻ നിരയിൽ റിങ്കു സിങ് കളിക്കാനുള്ള സാധ്യതയില്ല. പിതാവിന്റെ സംസ്‌കാരം കഴിഞ്ഞ് താരം ടീമിനൊപ്പം ഇന്ന് ചേരുമെങ്കിലും കളിക്കാനിടയില്ല. സഞ്ജു സാംസൺ തന്നെ ഓപ്പണറായി എത്തും. ടീമിൽ മാറ്റങ്ങൾക്കും അതിനാൽ സാധ്യതയില്ല. വിൻഡീസ് നിരയിൽ ഓപ്പണർ ബ്രാൻഡൻ കിങ്ങും കളിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ താരത്തിന് പരുക്കേറ്റിരുന്നു. എങ്കിലും ഗുരുതരമല്ല. വിൻഡീസ് ടീമിലും അതുകൊണ്ട് മാറ്റമുണ്ടാവില്ല. 1983 മുതൽ വിൻഡീസ് ഇതുവരെ ഈഡനിൽ ഇന്ത്യയെ തോൽപ്പിച്ചിട്ടേയില്ല. 2016ന് ശേഷം വിൻഡീസ് ഒരു ഐ.സി.സി ടൂർണമെന്റിന്റെയും സെമി ഫൈനലിൽ പ്രവേശിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."