ജാതി-സമുദായ സെൻസസ് ആര് നടത്തും?
സമൂഹത്തിലെ വിവിധവിഭാഗങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക-തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങൾ എന്തൊക്കെയാണെന്നും വിഭവവിതരണത്തിലെ അസമത്വം എത്രത്തോളമുണ്ടെന്നും ചൂണ്ടിക്കാട്ടണമെങ്കിൽ അതിനുള്ള കൃത്യമായ ഡാറ്റ വേണ്ടതുണ്ട്.
സമഗ്രമായ ജാതിവിവരങ്ങൾ ഔദ്യോഗികമായി ശേഖരിച്ച അവസാന സെൻസസ് നടന്നത് 1931ലാണ്; ബ്രിട്ടിഷ് ഭരണകാലത്ത്. പിന്നീട് 1941ൽ സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തിയെങ്കിലും വിവരങ്ങൾ പുറത്തുവിട്ടില്ല. 2011ൽ ഡോ. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് നടത്തിയെങ്കിലും അതിലെ വിവരങ്ങൾ പിന്നീടുവന്ന ബി.ജെ.പി സർക്കാർ പുറത്തുവിടാൻ തയാറായില്ല.
രാജ്യത്തെ ഗവേഷണസ്ഥാപനങ്ങളും സ്വതന്ത്ര ഏജൻസികളും നടത്തിയ പഠനങ്ങളിൽ വെളിപ്പെട്ടത്, പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം തുലോം തുച്ഛമെന്നാണ്. പിന്നോക്കവിഭാഗങ്ങളുടെ സാമൂഹികാവസ്ഥ മാറ്റിയെടുക്കാൻ കൃത്യമായ കണക്കുകൾ വേണമെന്നും അതിനുവേണ്ടി ജാതി സെൻസസ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി കർണാടകയിൽ ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപമുന്നയിച്ചവരാണ് ബി.ജെ.പി. എന്നാൽ, ഹിന്ദി ഹൃദയഭൂമിയിലുൾപ്പെടെ പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയശക്തി ഏകീകരിക്കപ്പെടുന്നതിലെ അപകടം ബി.ജെ.പി തിരിച്ചറിഞ്ഞു. ജാതി സെൻസസിനെ പരസ്യമായി പരിഹസിച്ച നരേന്ദ്ര മോദിയുൾപ്പെടെ ഒടുവിൽ ജാതി സെൻസസ് നടത്തുമെന്ന് പരസ്യമായി വാഗ്ദാനം ചെയ്തു.
അതേസമയം, ദേശീയതലത്തിൽ സാമൂഹിക മാറ്റത്തിനുള്ള പ്രധാന മുദ്രാവാക്യങ്ങളിലൊന്നായി ജാതി സെൻസസ് മാറിയപ്പോഴും കേരളത്തിൽ ജാതി-സമുദായ സെൻസസിനോട് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ കൗശലപൂർവ അകലം പാലിച്ചു. സാമൂഹികനീതി, അവസരസമത്വം തുടങ്ങിയ അടിസ്ഥാനാവകാശങ്ങൾക്കു വേണ്ടി അഹോരാത്രം ശബ്ദമുയർത്തുന്നവരാണ് കേരളത്തിലെ ഭരണ-പ്രതിപക്ഷമുന്നണികൾ. പക്ഷേ ജാതി-സമുദായ സെൻസസ് എന്നു കേട്ടാൽ അവരുടെ പത്തിതാഴും. വാളയാറിനും തലപ്പാടിക്കും അപ്പുറം ജാതി സെൻസസിനു വേണ്ടി വീറോടെ വാദിക്കുന്ന ഇവർ കേരളത്തിലെത്തിയാൽ പൊടുന്നനെ മറവിരോഗത്തിന് അടിമപ്പെടും.
മുന്നോക്ക സംവരണം പാർലമെന്റ് പാസാക്കിയപ്പോൾ ശരവേഗത്തിൽ കേരളത്തിൽ നടപ്പാക്കാൻ ഇടതുവലതു മുന്നണികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്തുകൊണ്ട് കേരളത്തിൽ ജാതി സെൻസസ് നടത്തുന്നില്ല എന്ന സുപ്രിംകോടതിയുടെ ചോദ്യത്തോടുപോലും തികഞ്ഞ നിരുത്തരവാദ മറുപടിയാണ് സംസ്ഥാന സർക്കാർ നൽകിയത്. ഇക്കാര്യം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന വാദമാണ് കേരളത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ബിഹാറും തെലങ്കാനയും ജാർഖണ്ഡും കർണാടകയും സ്വന്തം നിലയ്ക്ക് ജാതി സെൻസസ് നടത്തിയ അനുഭവം മുന്നിലുള്ളപ്പോഴാണ് കേരളം സുപ്രിംകോടതിയിൽ വിചിത്രവാദം അവതരിപ്പിച്ചത്. പിന്നോക്കവിഭാഗങ്ങളുടെ വോട്ട് വാങ്ങുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ജാതി-സമുദായ സെൻസസ് നടപ്പാക്കത്തതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. ജനസംഖ്യയിൽ 80 ശതമാനത്തോളം വരുന്ന പിന്നോക്കക്കാരുടെ ന്യായമായ അവകാശമാണ് ഇവിടെ അവഗണിക്കപ്പെടുന്നത്. അതും മുന്നോക്കരായ ചില പ്രമാണിമാരുടെ തിട്ടൂരം ഭയന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."