ഇറാനുമായുള്ള സംഘർഷത്തിന്റെ മറവിൽ വെസ്റ്റ് ബാങ്കിൽ ഇസ്റാഈലിന്റെ കുടിയേറ്റ ഭീകരത; ഫലസ്തീൻ ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു
ഡുമ: ഇറാനും ഇസ്റാഈലും തമ്മിലുള്ള സൈനിക സംഘർഷം ശക്തമാകുന്നതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതയ്ക്ക് നേരെ ഇസ്റാഈലി കുടിയേറ്റക്കാരുടെ അതിക്രമം വർദ്ധിക്കുന്നു. ആകാശത്ത് യുദ്ധവിമാനങ്ങളും മിസൈലുകളും ഉയർത്തുന്ന ഭീഷണിയേക്കാൾ, തങ്ങളുടെ വാതിൽക്കൽ ആയുധങ്ങളുമായി എത്തുന്ന കുടിയേറ്റക്കാരെയാണ് വെസ്റ്റ് ബാങ്കിലെ ഗ്രാമീണർ ഇപ്പോൾ ഭയപ്പെടുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്റാഈൽ സൈന്യം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുടിയേറ്റക്കാർക്ക് അഴിഞ്ഞാടാനുള്ള അവസരമായി മാറുന്നതായാണ് റിപ്പോർട്ടുകൾ.
ലോക്ക്ഡൗണിൽ കുടുങ്ങി ഗ്രാമങ്ങൾ
യുദ്ധം ആരംഭിച്ചതോടെ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമങ്ങളുടെ പ്രവേശന കവാടങ്ങൾ ഇസ്റാഈൽ സൈന്യം ഗേറ്റുകൾ സ്ഥാപിച്ചു അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതോടെ അത്യാവശ്യ മരുന്നുകൾക്കോ ഭക്ഷണത്തിനോ പോലും പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. "സൈന്യം ഗേറ്റ് അടയ്ക്കുന്നു, കുടിയേറ്റക്കാർ അവിടെ കാവൽ നിൽക്കുന്നു," ഡുമയിലെ താമസക്കാർ പറയുന്നു. ഈ സാഹചര്യം മുതലെടുത്ത് കുടിയേറ്റക്കാർ ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറി വീടുകൾ തകർക്കുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ മർദ്ദിക്കുകയും ചെയ്യുകയാണ്.
സൈനിക ഒത്താശയോടെ അക്രമം
കുടിയേറ്റക്കാരുടെ ആക്രമണങ്ങൾക്ക് ഇസ്റാഈൽ സൈന്യം സംരക്ഷണം നൽകുന്നതായി ദൃക്‌സാക്ഷികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഡുമയിൽ നടന്ന ആക്രമണത്തിൽ ഫലസ്തീൻ പുരുഷന്മാർക്ക് മാരകമായി പരുക്കേറ്റു. പ്രായമായവർക്കും കുട്ടികൾക്കും നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും വാട്ടർ ടാങ്കുകൾ നശിപ്പിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്ന ഇസ്റാഈലി സമാധാന പ്രവർത്തകരെ പോലും സൈന്യം പ്രദേശത്തുനിന്ന് പുറത്താക്കുകയാണ്. കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് തങ്ങളുടെ നയമെന്ന് സൈനികർ തുറന്നു പറയുന്നതായും നാട്ടുകാർ വെളിപ്പെടുത്തി.
അക്രമം സഹിക്കവയ്യാതെ പല കുടുംബങ്ങളും തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഉപേക്ഷിച്ചു പോവുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം അയ്യായിരത്തോളം ഫലസ്തീനികൾ ഇത്തരത്തിൽ കുടിയിറക്കപ്പെട്ടതായാണ് കണക്കുകൾ. റഈദ് സവാഹ്‌റ എന്ന യുവാവിന്റെ വീട് സൈന്യത്തിന്റെ സഹായത്തോടെ കുടിയേറ്റക്കാർ തകർത്തത് ഈ ദുരന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. യുദ്ധത്തിന്റെ മറവിൽ വെസ്റ്റ് ബാങ്കിനെ പൂർണ്ണമായും വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ആശങ്കപ്പെടുന്നു.
amid escalating tensions with iran, reports say israeli settlers have intensified attacks in the west bank, forcing palestinian families to leave their villages. the incidents raise concerns over displacement, human rights violations, and growing instability in the occupied territories.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."