മേഖലയിലെ പ്രതിസന്ധി മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്
അബുദബി: മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ യുഎഇയുടെ പ്രതിരോധ കരുത്ത് വെളിപ്പെടുത്തി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. അഞ്ച് ദിവസത്തിനുള്ളിൽ ഇറാൻ തൊടുത്തുവിട്ട ആയിരത്തിലധികം മിസൈലുകളെയും ഡ്രോണുകളെയും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രത്യേക പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
"ഞങ്ങൾ ആക്രമണകാരികളായിരുന്നില്ല, മറിച്ച് ആക്രമിക്കപ്പെടുകയായിരുന്നു," ഡോ. ഗർഗാഷ് പറഞ്ഞു. യുദ്ധം ഒഴിവാക്കാൻ യുഎഇ മാസങ്ങളോളം നയതന്ത്ര ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശം താൻ നേരിട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതോടെ യുദ്ധം അനിവാര്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈൽ പരിപാടി, മേഖലയിലെ ഇടപെടലുകൾ എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക താവളങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന ഇറാന്റെ വാദങ്ങളെ ഗർഗാഷ് തള്ളി. സിവിലിയൻ - സൈനിക വ്യത്യാസമില്ലാതെയാണ് ഇറാൻ ആക്രമണം നടത്തിയത്. ഖത്തർ, ഒമാൻ തുടങ്ങിയ മധ്യസ്ഥശ്രമങ്ങൾ നടത്തിയ രാജ്യങ്ങളോട് പോലും ഇറാൻ കാട്ടുന്നത് നന്ദികേടാണെന്ന് അദ്ദേഹം വിമർശിച്ചു. ഈ ആക്രമണങ്ങളിലൂടെ ഇറാന്റെ മിസൈൽ പദ്ധതി പ്രതിരോധത്തിനല്ല, മറിച്ച് ആക്രമണത്തിനുള്ളതാണെന്ന് ലോകത്തിന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
യുദ്ധസാഹചര്യത്തിലും യുഎഇയിലെ ജനജീവിതം തടസ്സപ്പെട്ടില്ല എന്നത് ഭരണകൂടത്തിന്റെ വലിയ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. തുറമുഖങ്ങളും ബിസിനസ് സ്ഥാപനങ്ങളും തടസ്സമില്ലാതെ പ്രവർത്തിച്ചു. സ്കൂളുകൾ വിദൂര പഠന സംവിധാനത്തിലേക്ക് മാറി. വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായി വിമാന സർവീസുകൾ പ്രതിദിനം 48-ൽ നിന്ന് 80 ആയി വർദ്ധിപ്പിച്ചു. നേതൃത്വം വർഷങ്ങളായി പ്രതിരോധ മേഖലയിൽ നടത്തിയ നിക്ഷേപമാണ് ഈ കരുത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള ഭാവി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വിശ്വാസം തകർന്ന ഒരു പാത്രം പോലെയാണെന്ന് അദ്ദേഹം മറുപടി നൽകി. വിള്ളലുകൾ പരിഹരിച്ച് വിശ്വാസം വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ എടുത്തേക്കാം. കുവൈത്ത് മുതൽ ഒമാൻ വരെയുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരായ നീക്കങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ഇനിമുതൽ ഇറാന്റെ മിസൈൽ പദ്ധതിയടക്കം ചർച്ചകളുടെ ഭാഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളോട് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം വിശ്വസിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിസന്ധികൾക്കിടയിലും യുഎഇ കൂടുതൽ കരുത്തോടെ മുന്നേറുമെന്ന ഉറപ്പോടെയാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.
a senior adviser to uae president sheikh mohammed bin zayed has revealed that the ongoing regional crisis was anticipated months earlier. the statement highlights prior warnings and preparations amid escalating tensions and security concerns in the middle east.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."