തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ
തിരുവനന്തപുരം: അമ്പലത്തറ വാർഡ് കൗൺസിലർ സിമി ജ്യോതിഷിനെ ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ബിജെപി നേതാവ് കൂടിയായ സിമി ജ്യോതിഷിനെ നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ സതീഷ് കുമാർ ഹെൽമറ്റ് കൊണ്ട് മർദിച്ചെന്നാണ് ആരോപണം. അതേസമയം, കൗൺസിലർ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന് കാട്ടി സതീഷും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവം ഇങ്ങനെ
സതീഷ് കുമാറിന്റെ ഭാര്യയും നഗരസഭയിലെ ശുചീകരണ തൊഴിലാളിയാണ്. ഇവരെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ കൗൺസിലർ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ സിമി ജ്യോതിഷിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കൗൺസിലറുടെ വീട് ഓഫീസായി കൂടിയാണ് ഉപയോഗിക്കുന്നത്. ഇവിടെ ഹരിതകർമ്മ സേനയുടെ കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെ സതീഷ് കുമാർ അതിക്രമിച്ചു കയറി ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് കൗൺസിലർ പറയുന്നു.
പരസ്പര പരാതികൾ
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചെന്നുമാണ് സിമി ജ്യോതിഷ് ആരോപിക്കുന്നത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
കൗൺസിലർ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മുഖത്തടിച്ചെന്നുമാണ് സതീഷ് കുമാറിന്റെ വാദം. പരിക്കേറ്റ സതീഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
ഫോർട്ട് പൊലിസ് രണ്ട് പരാതികളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കിടയിൽ ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."