ഈ വംശഹത്യ കണ്ടുനിൽക്കാനാവില്ല; ഇസ്റാഈൽ അജണ്ടയ്ക്ക് വൈറ്റ് ഹൗസ് കൂട്ടുനിൽക്കുന്നു; അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനിൽ നിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്ടാവ് രാജിവെച്ചു
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മിഷനിൽ നിന്ന് ഏക മുസ്‌ലിം വനിതാ ഉപദേഷ്ടാവ് സമീറ മുൻഷി രാജിവെച്ചു. ട്രംപ് ഭരണകൂടം ഇസ്റാഈലിന്റെ സയണിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണെന്നും വിദേശത്തും സ്വദേശത്തും ഭരണകൂടം ക്രൂരതകൾ തുടരുകയാണെന്നും ആരോപിച്ചാണ് രാജിവെച്ചത്.
പ്രശസ്ത ആക്ടിവിസ്റ്റ് കൂടിയായ സമീറയെ 2025 മെയ് മാസത്തിലാണ് ട്രംപ് കമ്മീഷന്റെ ഉപദേശക സമിതിയിലേക്ക് നിയമിച്ചത്. സ്കൂളുകളിലെ ലിംഗ പ്രത്യയശാസ്ത്ര പഠനത്തിനെതിരെ സ്വീകരിച്ച നിലപാടുകളായിരുന്നു അന്ന് നിയമനത്തിന് ആധാരമായത്.
തന്റെ രാജിക്കുള്ള കാരണങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) സമീറ വ്യക്തമാക്കിയിട്ടുണ്ട്. സയണിസത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചതിന്റെ പേരിൽ കമ്മീഷൻ അംഗം കാരി പ്രീജീൻ ബോളറെ ഔദ്യോഗികമായി നീക്കം ചെയ്തതിൽ സമീറ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഭരണകൂടം മുസ്‌ലിംങ്ങളുടെയും വിശ്വാസികളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമർത്തുകയാണെന്ന് അവർ ആരോപിച്ചു.
കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനിൽ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകളെ സമീറ രൂക്ഷമായി വിമർശിച്ചു. ഇസ്റാഈലിനെ വംശഹത്യ നടത്തുന്ന രാജ്യം എന്ന് വിശേഷിപ്പിച്ച സമീറ ഒരു വംശഹത്യ രാഷ്ട്രത്തിന്റെ താൽപ്പര്യങ്ങൾക്കായി ഇറാനിലെ സാധാരണക്കാരെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണം നിരപരാധികളായ ഫലസ്തീനികളെയും ഇറാനികളെയും കൊല്ലാൻ വിനിയോഗിക്കുന്നതിനെയും സമീറ ശക്തമായി എതിർത്തു.
ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തോടും മതസ്വാതന്ത്ര്യത്തോടും ഈ ഭരണകൂടത്തിന് യാതൊരു ബഹുമാനവുമില്ല. ഇസ്റാഈലിനേക്കാൾ ഉപരിയായി ഞാൻ അമേരിക്കയെ സ്നേഹിക്കുന്നു. നിർഭാഗ്യവശാൽ, ഈ സർക്കാരിനെ ഇനി പിന്തുണയ്ക്കാൻ എനിക്ക് കഴിയില്ല എന്നും സമീറ മുൻഷി രാജിക്ക് പിന്നാലെ വ്യക്തമാക്കി.
ഭരണകൂടം പൗരന്മാരോടും മനുഷ്യാവകാശങ്ങളോടും കാണിക്കുന്ന അനാദരവിന് താൻ നേരിട്ട് സാക്ഷിയായെന്നും, ഏതെങ്കിലും ഗ്രൂപ്പിന്റെ സമ്മർദ്ദം മൂലമല്ല മറിച്ച് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ മതസ്വാതന്ത്ര്യം വിശകലനം ചെയ്യുന്നതിനായി 2025 മെയ് 1-നാണ് ട്രംപ് ഈ ഫെഡറൽ ഉപദേശക സമിതി രൂപീകരിച്ചത്. കമ്മീഷനിലെ പ്രധാന അംഗമായിരുന്ന കാരി പ്രീജീൻ ബോളറെ കഴിഞ്ഞ മാസമാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഇസ്റാഈൽ വിരുദ്ധ പരാമർശങ്ങൾ നടത്തി എന്നതായിരുന്നു ബോളർക്കെതിരെയുള്ള ആരോപണം.
Samira Munshi, the only Muslim woman on President Trump’s Religious Liberty Commission, resigned on Friday in protest against the administration’s domestic and foreign policies. In a series of social media posts, Munshi accused the White House of prioritizing a "Zionist political agenda" and complicity in what she termed a "genocide" by Israel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."