മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്, 20 പേര്‍ക്ക് പരുക്ക്
ഇംഫാല്‍: വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ മുങ്ങി. മുഖ്യമന്ത്രി ഖേംചന്ദ് സിംഗിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. ഈ മാസം ഏഴിന് ബിഷ്ണുപൂരിലെ ട്രോങ്‌ലോബിയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരനും അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടിക്കും നീതി ലഭ്യമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സിവില്‍ സൊസൈറ്റി സംഘടനകളുടെ കൂട്ടായ്മയായ കോര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റിയുടെ നേതൃത്വത്തില്‍ എട്ട് കേന്ദ്രങ്ങളില്‍ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലിസും ജനങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. പൊതുസമാധാനം തകര്‍ത്തതിന് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാരുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു.
അതേസമയം, മണിപ്പൂരിലെ അഭയാര്‍ത്ഥി ക്യാംപുകള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 947 കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനത്തിന് 424.36 കോടിയും പുനരധിവാസത്തിനായി 523 കോടിയുമാണ് നല്‍കിയത്.
അതിനിടെ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബംഗാളിലേക്ക് അയച്ച കേന്ദ്ര സായുധ പൊലിസ് സേന ഈ മാസം 29ന് മണിപ്പൂരിലേക്ക് തിരിച്ചെത്തും. സംസ്ഥാനത്തുണ്ടായിരുന്ന സേനയുടെ 30 ശതമാനത്തോളം തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."