വ്രതവിശുദ്ധിയുടെ ധന്യതയിൽ വിശ്വാസികൾ; ഇന്ന് ചെറിയ പെരുന്നാൾ
കോഴിക്കോട്: ആത്മീയാനന്ദത്തിന്റെ അനുഭൂതി നിറഞ്ഞ വിശുദ്ധ റമദാനിലെ 29 ദിനരാത്രങ്ങൾക്ക് വിരാമമിട്ട് വശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ സന്തോഷത്തിൽ. ആത്മനിയന്ത്രണത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും വ്രതശുദ്ധിയുടെ നാളുകൾക്ക് സമാപനം കുറിച്ച് സന്തോഷത്തിന്റെയും പങ്കിടലിന്റെയും ഈദുൽ ഫിത്വർ ആഘോഷിക്കും.
പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
നോമ്പ് അനുഷ്ഠാനത്തിലൂടെ നേടിയെടുത്ത സഹനവും വിനയവും കരുണയും ജീവിതത്തിൽ നിലനിർത്താനുള്ള പ്രതിജ്ഞയോടെയാണ് വിശ്വാസികൾ ഈദിനെ വരവേറ്റത്. പുതുവസ്ത്രം അണിഞ്ഞ് അത്തറും പൂശി പള്ളികളിൽ ഒത്തുചേരുന്ന വിശ്വാസികൾ പരസ്പരം ആശംസകൾ കൈമാറി സഹോദര്യബന്ധം ശക്തിപ്പെടുത്തും. ശവ്വാൽ മാസപ്പിറ കാണ്ടതോടെ പള്ളികൾ തക്ബീർ ധ്വനികളാൽ മുഖരിതമായി. ഫിത്വർ സക്കാത്ത് വിതരണവും പൂർത്തിയാക്കിയാണ് പെരുന്നാൾ നിസ്‌കാരത്തിന് വിശ്വാസികൾ പള്ളികളിൽ ഒത്തുകൂടുക. പിന്നീട് വീടുകളിൽ കുടുംബങ്ങൾ ഒന്നിച്ചുചേർന്ന് പെരുന്നാൾ സന്തോഷം പങ്കിടും.
ഗൾഫും ഈദ് നിറവിൽ
റിയാദ്: ഗൾഫ് രാജ്യങ്ങൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കിയാണ് വിവിധ ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലും ഫലസ്തീൻ, ലെബനൻ, യെമൻ, ഇറാഖ്, സുദാൻ തുടങ്ങിയ അറബ് രാജ്യങ്ങളിലും തുർക്കി, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലും സൊമാലിയ, ഉഗാണ്ട, നൈജീരിയ, സെനഗൽ, കാമറൂൺ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ.
സഊദി അറേബ്യയിലും യു.എ.ഇയിലും ഖത്തറിലും പെരുന്നാൾ നിസ്‌കാരത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇയിലും ഖത്തറിലും പെരുന്നാൾ നിസ്‌കാരം പള്ളികളിൽ മാത്രമാക്കി. ഈദ് ഗാഹുകൾ വേണ്ടെന്ന് സഊദി അറേബ്യ, യു.എ.ഇ, ഖത്തർ മതകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."