ഇറാൻ സൈനിക അറ്റാഷെയെയും എംബസി ഉദ്യോഗസ്ഥരെയും പുറത്താക്കി സഊദി അറേബ്യ; 24 മണിക്കൂറിനകം രാജ്യം വിടാനും നിർദേശം
റിയാദ്: ഇറാൻ എംബസിയിലെ സൈനിക അറ്റാഷെയെയും മറ്റ് ഉദ്യോഗസ്ഥരെയും സഊദി അറേബ്യ പുറത്താക്കി. ഉദ്യോഗസ്ഥരെ അനഭിമതരായി (പെഴ്‌സോണ നോൺ ഗ്രാറ്റ) പ്രഖ്യാപിച്ച സഊദി, ഇവർ 24 മണിക്കൂറിനകം രാജ്യം വിടണമെന്നും കർശന നിർദേശം നൽകി. സഊദിക്കും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കടുത്ത നടപടിയെന്ന് സഊദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരം, പൗരന്മാർ, സാമ്പത്തിക താൽപര്യങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ എന്നിവ ലക്ഷ്യമാക്കിയുള്ള ഇറാന്റെ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സഊദി പ്രസ് ഏജൻസി (എസ്.പി.എ) പുറത്തുവിട്ട പ്രസ്താവനയിൽ മന്ത്രാലയം കുറ്റപ്പെടുത്തി. അയൽപക്ക ബന്ധങ്ങളുടെ അടിസ്ഥാന തത്വങ്ങൾ, ബീജിങ് കരാർ, ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2817 (2026) പ്രമേയം എന്നിവയ്ക്ക് വിരുദ്ധമാണ് ഇറാന്റെ നടപടികൾ.
ഇറാൻ നിരന്തരം അവകാശപ്പെടുന്ന ഇസ്ലാമിക സാഹോദര്യത്തിന്റെയും മൂല്യങ്ങളുടെയും ലംഘനം കൂടിയാണ് അവരുടെ പ്രവൃത്തികളിലൂടെ വ്യക്തമാകുന്നതെന്നും സഊദി ചൂണ്ടിക്കാട്ടി. ഇറാന്റെ ആക്രമണങ്ങൾ തുടരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും ബന്ധം വഷളാക്കുന്നതിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി മാർച്ച് 9-ന് സഊദി പുറത്തിറക്കിയ പ്രസ്താവനയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. സൈനിക അറ്റാഷെ, അസിസ്റ്റന്റ് സൈനിക അറ്റാഷെ, മറ്റു മൂന്ന് മിഷൻ സ്റ്റാഫ് അംഗങ്ങൾ എന്നിവരോടാണ് ഉടൻ രാജ്യം വിടാൻ നിർദേശിച്ചിരിക്കുന്നത്.
യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനും, അതിർത്തികൾ, വ്യോമാതിർത്തി, പൗരന്മാർ, വിഭവങ്ങൾ എന്നിവയ്ക്ക് സംരക്ഷണം നൽകുന്നതിനും ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കാൻ സഊദി അറേബ്യ മടിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
English summary :The Saudi Ministry of Foreign Affairs renewed the Kingdom of Saudi Arabia’s unequivocal condemnation of the blatant Iranian attacks against the Kingdom, the states of the Gulf Cooperation Council (GCC), and a number of Arab and Islamic countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."