ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി
ന്യൂഡൽഹി: ലേഖിംപൂർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ സാക്ഷി വിസ്താരം വൈകുന്നതിനും മെല്ലെപ്പോക്കിലും നിരാശ പ്രകടിപ്പിച്ച് സുപ്രിംകോടതി. കേസിലെ പ്രധാന പ്രതി മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസിലെ കാലതാമസത്തിൽ നിരാശ പ്രകടിപ്പിച്ചത്. കർഷകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ 44 സാക്ഷികളെ വിസ്തരിച്ചതായും 72 സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നും യു.പി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതോടെയാണ് കേസിലെ മന്ദഗതിയിൽ കോടതി നിരാശ പ്രകടിപ്പിച്ചത്. സാക്ഷികളുടെ സുരക്ഷ സംരക്ഷിക്കുന്ന പദ്ധതി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം വിചാരണാ വേളയിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കാൻ ബെഞ്ച് വിചാരണ കോടതിയോട് നിർദേശിച്ചു. 2021 ഒക്ടോബറിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ പ്രതിഷേധിച്ച കർഷകരുടെ മേൽ കാർ ഇടിച്ചുകയറ്റി അഞ്ച് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."