മതാചാരം നിർണയിക്കുന്നതിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണം: മുസ്‍ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡൽഹി: അനിവാര്യമായ മതാചാരം എന്താണെന്ന് നിർണയിക്കുന്നതിൽനിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന് ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സനൽ ലോ ബോർഡ് സുപ്രിംകോടതിയിൽ. അത്തരം ജുഡീഷ്യൽ പരിശോധന ഭരണഘടനയുടെ 25, 26 ആർട്ടിക്കിളുകൾ പ്രകാരം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാകുമെന്നും പേഴ്‌സനൽ ലോ ബോർഡ് മുന്നറിയിപ്പ് നൽകി. ശബരിമല യുവതീ പ്രവേശന കേസിനോടനുബന്ധിച്ച് ആരാധനാലയങ്ങളിൽ സ്ത്രീകളുടെ പ്രവേശന സ്വാതന്ത്ര്യം സംബന്ധിച്ച വിശാലമായ കേസിൽ എഴുതി നൽകിയ വാദത്തിലാണ് ബോർഡ് ഈ നിലപാട് സ്വീകരിച്ചത്.
ഒരു മതവിശ്വാസത്തിന്റെ കാമ്പ് അനുയായികളുടെ വിശ്വാസങ്ങളിൽ അന്തർലീനമാണ്. അത് ജുഡീഷ്യൽ തീരുമാനത്തിലൂടെ നിർണയിക്കാൻ കഴിയില്ല. അനിവാര്യ മതാചാരം എന്ന സിദ്ധാന്തം വിശ്വാസികളുടെ മേൽ ഒരു പ്രത്യേക ആചാരം അവരുടെ വിശ്വാസത്തിന് അത്യന്താപേക്ഷിതമാണെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ടാക്കുന്നു. കോടതികൾ വിശ്വാസം പരിശോധിക്കുന്നതിന് പകരം അത് പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ ഭരണഘടനാ പരിമിതികൾക്കുള്ളിൽ നിൽക്കുന്നുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.ആചാരപരമായ കാര്യങ്ങൾ കോടതികൾ തീരുമാനിക്കുന്നതിന് പകരം മത പണ്ഡിതന്മാർക്ക് വിട്ടു കൊടുക്കണമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
മതാചാരത്തിന്റെ ഭാഗമായി ഇസ്‍ലാമിക അനുയായികൾ ചെയ്യുന്ന കാര്യങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് മാറും. മതപരമായ കാര്യങ്ങളിൽ പൊതുക്രമം, മതേതരത്വം എന്നിവയുടെ അർഥവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള തത്വം സ്ഥാപിക്കുന്നതിനുള്ള ഒരു രീതി കണ്ടെത്താനാണ് കോടതി ശ്രമിക്കേണ്ടത്. പൊതുക്രമം, ധാർമ്മികത എന്നിവ വ്യാഖ്യാനിക്കുമ്പോൾ സന്തുലിതമായ ഒരു സമീപനം സ്വീകരിക്കണം.
ലിംഗഭേദവും മതവും പരസ്പരവിരുദ്ധമായ കാര്യങ്ങളല്ല. ഒരു സ്ത്രീക്ക് ഒരേസമയം സ്വയംഭരണാവകാശം സ്ഥാപിക്കാനും മതപരമായ ആചാരങ്ങളിലൂടെ തന്റെ വിശ്വാസം പ്രകടിപ്പിക്കാനും കഴിയും. വ്യത്യസ്ത വിശ്വാസങ്ങൾക്ക് വ്യത്യസ്തമായ ആചാരങ്ങൾ ഉള്ളതിനാൽ ഒറ്റ നയം രൂപീകരിക്കുന്നത് അസമത്വമുണ്ടാമെന്നും പേഴ്‌സണൽ ലോ ബോർഡ് ചൂണ്ടിക്കാട്ടി. കേസിൽ അടുത്ത മാസം ഏഴ് മുതൽ വാദം കേൾക്കൽ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."