ചേട്ടന് പെരിയ വിസില്‍ അടീങ്ക; സി.എസ്.കെയില്‍ സഞ്ജുവിന് അരങ്ങേറ്റം
ഗുവാഹത്തി: ടി20 ലോകകപ്പിലെ താരമായതിനു പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ പുതിയ അധ്യായത്തിന് തുടക്കമിടുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അതികായരായ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇന്ന് താരം അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ സീസണ്‍ വരെ താന്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് സഞ്ജു ഇന്ന് ചെന്നൈ ജഴ്‌സിയില്‍ കളത്തിലിറങ്ങുന്നത്.രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോംഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം.
കഴിഞ്ഞ സീസണിലെ അവസാന രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം. അഞ്ചുതവണ ഐ.പി.എല്‍ കിരീടം നേടിയ ചൈന്നൈ സൂപ്പര്‍ കിങ്‌സ് ചരിത്രത്തിലാദ്യമായാണ് കഴിഞ്ഞ സീസണില്‍ പോയിന്റ് ടേബിളില്‍ അവാസന സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ആ ചീത്തപ്പേര് കിരീടനേട്ടത്തിലൂടെ മറികടക്കാനുറച്ചാണ് റുതുരാജ് ഗെയ്ക്വാദും സംഘവും പുതിയ സീസണിനെത്തുന്നത്. എന്നാല്‍ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി പരുക്കേറ്റ് ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കുന്നത് ടീമിന് തിരിച്ചടിയാണ്. ഇതിനിടെ മധ്യനിരയിലെ വിശ്വസ്തനായ ഡെവാൾഡ് ബ്രെവിസിനും പരുക്ക് കാരണം ഇന്നത്തെ മത്സരം നഷ്ടമാകും. ധോണിയുടെ അഭാവത്തില്‍ സഞ്ജുവാകും വിക്കറ്റ് കീപ്പറാവുക.
സഞ്ജുവും റുതുരാജും ഓപ്പണ്‍ ചെയ്യുന്ന ബാറ്റിങ് നിര തന്നെയാണ് സി.എസ്.കെയുടെ കരുത്ത്. കഴിഞ്ഞ സീസണില്‍ കരുത്ത് തെളിയിച്ച കൗമാര താരം ആയുഷ് മാത്രെ മൂന്നാമനായും ക്രീസിലെത്തും. പിന്നാലെ സർഫറാസ് ഖാൻ, ശിവം ദുബെ, ജാമി ഓവര്‍ട്ടന്‍ എന്നിവര്‍ കൂടിയെത്തുന്നതോടെ ചെന്നൈ സ്‌കോര്‍ ബോര്‍ഡ് അതിവേഗം കുതിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകര്‍. ധോണിയുടെ അഭാവത്തില്‍ ഫിനഷിങ് റോളില്‍ ആര്‍ക്ക് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. ഉര്‍വില്‍ പട്ടേലിനോ കാര്‍ത്തിക് ശര്‍മക്കോ, പ്രശാന്ത് വീറിനോ നറുക്ക് വീഴാനാണ് സാധ്യത.
അതേസമയം ബൗളിങ് സി.എസ്.കെക്ക് തലവേദനയാണ്. ഓസീസ് പേസര്‍ നഥാന്‍ എല്ലിസ് ടൂര്‍ണമെന്റ് തുടങ്ങുംമുമ്പേ പരുക്കേറ്റ് പുറത്തായിട്ടുണ്ട്. പകരം ടീമിലെത്തിച്ച സ്‌പെന്‍സര്‍ ജോണ്‍സന്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
മാറ്റ് ഹെന്‍ട്രി, ഖലീല്‍ അഹ്മദ്, ജാമി ഒവര്‍ട്ടന്‍ എന്നിവരിലാണ് പേസ് പ്രതീക്ഷകള്‍. സ്പിന്നര്‍മാരായി നൂര്‍ അഹ്മദും രാഹുല്‍ ചാഹറും ടീമിലെത്തിയേക്കും.
അഖീല്‍ ഹുസൈന് അവസരം ലഭിക്കുമോ എന്നതും കണ്ടറിയണം.മറുവശത്ത് സഞ്ജു സാംസണിന്റെ വിടവ് രാജസ്ഥാന്‍ റോയല്‍സ് എങ്ങനെ നികത്തുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
യുവതാരം റയാന്‍ പരാഗാണ് സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍. വെടിക്കെട്ട് ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജയ്‌സ്വാളും നല്‍കുന്ന തുടക്കത്തെ ആശ്രയിച്ചായിരിക്കും ടീമിന്റെ പ്രകടനം. മധ്യനിരയില്‍ വിന്‍ഡീസ് താരം ഹെറ്റ്മെയറും റിയാന്‍ പരാഗും ധ്രുവ് ജുറലും പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ ബാറ്റിങ് നിരയില്‍ ടീമിന് കാര്യമായ ആശങ്കകളുണ്ടാവില്ല.
സഞ്ജുവിന് പകരമായി ടീമിലെത്തിയ മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയുടെ അനുഭവ സമ്പത്തും ടീമിന് കരുത്താകും. ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ സാം കറന്‍ പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്. കറന് പകരമെത്തിച്ച ശ്രീലങ്കന്‍ താരം ദസുന്‍ ഷനക ഇന്ന് കളത്തിലിറങ്ങിയേക്കും. ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബൗളിങ് നിരയില്‍ ടീമിന് കാര്യമായ തലവേദനയില്ല. ആര്‍ച്ചര്‍ക്കൊപ്പം സന്ദീപ് ശര്‍മയും നാന്ദ്രെ ബര്‍ഗറും അണിനിരക്കുന്നതാണ് രാജസ്ഥാന്റെ പേസ് നിര. സ്പിന്നറായി ജഡേജക്കൊപ്പം രവി ബിഷ്‌ണോയിയും കളത്തിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."