സഊദിയിൽ വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദേശം
റിയാദ്: സഊദിയുടെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ വ്യാഴാഴ്ച (ഏപ്രിൽ 3) വരെ നീണ്ടുനിൽക്കുമെന്നും മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും കാരണമായേക്കാം. കനത്ത മഴ പെയ്യുന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിലുള്ളവർ ജനങ്ങൾ ജാഗ്രത പാലിക്കണം.
തബൂക്ക്, അൽ-ജൗഫ്, ഹായിൽ, വടക്കൻ അതിർത്തി മേഖലകൾ തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ ദിരിയ, അൽ-ദവാദ്മി, അൽ-മജ്മഅ, അൽ-ഖർജ് തുടങ്ങിയ ഗവർണറേറ്റുകളിൽ മിതമായ മഴയ്ക്കാണ് സാധ്യത. മക്ക, മദീന, അൽ-ബഹ, അസീർ, ജിസാൻ ത്വാഇഫ്, അബഹ, ഖമീസ് മുഷൈത്ത്, അൽ-ഉല എന്നീ തെക്ക് പടിഞ്ഞാറൻ മേഖലകളിലും മഴ പ്രതീക്ഷിക്കാം. അൽ-അഹ്സ, എംപ്റ്റി ക്വാർട്ടർ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ശക്തമായ ചുഴലിക്കാറ്റോ കടലിൽ ജലസ്തംഭങ്ങളോ രൂപപ്പെടാൻ സാധ്യതയുള്ളതായും അറിയിപ്പിലുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി വരുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും എൻ.സി.എം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
The National Center for Meteorology (NCM) has issued a widespread rain alert across Saudi Arabia until next Thursday. Expect thunderstorms, heavy rain, and winds up to 60 km/h in regions including Riyadh, Makkah, Madinah, and the Eastern Province. Authorities warn of potential flash floods, hail, and dust storms. Stay updated with official safety advisories and avoid low-lying areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."