അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി കോൺഗ്രസ്. റിനികിക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്ന രേഖകൾ പുറത്തുവിട്ട കോൺഗ്രസ് വക്താവ് പവൻ ഖേര, വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന്റേത് നിരാശയിൽ നിന്നുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പവൻ ഖേര ആരോപണങ്ങൾ ഉന്നയിച്ചത്. റിനികി ഭുയാൻ ശർമയുടെ പേരിലുള്ള യു.എ.ഇ ഗോൾഡൻ കാർഡ്, ആന്റിഗ്വ ആൻഡ് ബാർബുഡ പാസ്‌പോർട്ട്, ഈജിപ്ഷ്യൻ പാസ്‌പോർട്ട് എന്നിവയുടെ രേഖകൾ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഈ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഇന്ത്യയ്ക്ക് പുറത്ത് വൻതോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും നിലവിൽ ഇവയ്ക്ക് കാലാവധിയുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഭൂമി കൈയേറ്റം, ക്ഷേത്ര ഫണ്ട് ദുരുപയോഗം, സർക്കാർ സബ്സിഡി തട്ടിപ്പ്, ചിട്ടി ഫണ്ട് അഴിമതി എന്നിവയിൽ നേരത്തെയും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പേര് ഉയർന്നു കേട്ടിട്ടുണ്ടെന്ന് ഖേര ഓർമ്മിപ്പിച്ചു.
ഒന്നിലധികം പാസ്‌പോർട്ടുകൾ കൈവശം വെക്കുന്നതും സ്വത്തുവിവരങ്ങൾ മറച്ചുവെക്കുന്നതും ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും അസമിൽ നിന്നുള്ള പണം വിദേശ അക്കൗണ്ടുകളിലേക്ക് കടത്തിയോ എന്ന് അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു.
ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും പവൻ ഖേരയ്‌ക്കെതിരെ 48 മണിക്കൂറിനുള്ളിൽ സിവിൽ, ക്രിമിനൽ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ എക്‌സിലൂടെ (X) അറിയിച്ചു. കോൺഗ്രസ് പുറത്തുവിട്ട രേഖകൾ വ്യാജമാണെന്ന് തെളിയിക്കാൻ ചില സാങ്കേതിക കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി:
ഔദ്യോഗികമായി തങ്ങൾ ഉപയോഗിക്കുന്നത് 'Sharma' എന്ന സ്പെല്ലിംഗ് ആണെന്നും എന്നാൽ രേഖകളിൽ 'Sarma' എന്നാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാസ്‌പോർട്ടുകളിൽ ബയോമെട്രിക് ചിത്രത്തിന് പകരം പൊതുവായി ലഭ്യമായ സാധാരണ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി അസമിന് നാണക്കേടാണെന്ന് ഗൗരവ് ഗൊഗോയ് വിമർശിച്ചപ്പോൾ, നിരാശ ബാധിച്ച കോൺഗ്രസ് വ്യാജ രേഖകൾ ചമയ്ക്കുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബി.ജെ.പി ക്യാമ്പ്. വരും ദിവസങ്ങളിൽ ഈ വിഷയം അസം രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പായി.
The Congress party has alleged that the wife of Assam's Chief Minister, Himanta Biswa Sarma, holds three foreign passports. During a press conference in New Delhi, spokesperson Pawan Khera presented documents claiming she possesses passports from the UAE, Antigua and Barbuda, and Egypt. The Congress is demanding a high-level probe into potential illegal foreign investments and assets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."