മലപ്പുറത്ത് സർവാധിപത്യം ലക്ഷ്യമിട്ട് യു.ഡി.എഫ്; പ്രതീക്ഷയിൽ എൽ.ഡി.എഫ്
മലപ്പുറം: ഭരണത്തിലേറാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് സീറ്റുകൾ കണക്കുകൂട്ടി യു.ഡി.എഫും ഭരണത്തുടർച്ചയ്ക്ക് സിറ്റിങ് മണ്ഡലങ്ങൾക്ക് പുറമെ മറ്റ് സീറ്റുകൾ പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിൽ എൽ.ഡി.എഫും. പാർട്ടി വോട്ടുകളുടെ ചോർച്ച തടയാൻ എൻ.ഡി.എയും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളും തദ്ദേശസ്ഥാപനങ്ങളുമുള്ള മലപ്പുറം ജില്ലയിൽ പ്രചാരണത്തിന്റെ അവസാന ലാപ്പിലും മുന്നണികൾ മത്സരം കടുപ്പിക്കുകയാണ്.
മുസ് ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മണ്ഡലങ്ങളിലൂടെ യു.ഡി.എഫിന്റെ ഗ്രാഫ് എക്കാലത്തും ഉയർത്തുന്ന മലപ്പുറത്ത് ഇത്തവണ സർവാധിപത്യം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് പ്രചാരണം. ആകെയുള്ള 16 മണ്ഡലങ്ങളിൽ 13 എണ്ണവും കൈപ്പിടിയിലുള്ള യു.ഡി.എഫ് മറ്റു മൂന്ന് മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന വാശിയിലാണ് പ്രചാരണം നയിക്കുന്നത്. എന്നാൽ, കൈയിലുള്ള മൂന്ന് മണ്ഡലവും ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ നിലമ്പൂരും നിലനിർത്തിയും രണ്ട് മണ്ഡലം അധികം വരുതിയിലാക്കിയും കരുത്തുകാട്ടാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തുന്നത്. തിരൂരിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ, തവനൂരിൽ ഡോ. കെ.ടി ജലീൽ എന്നിവരക്കം തെരഞ്ഞെടുപ്പ് ഗോദയിൽ കനത്ത പോരാട്ടത്തിലാണ്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, മഞ്ഞളാംകുഴി അലി തുടങ്ങിയ പരിചയസമ്പന്നരും പുതുമുഖങ്ങളുമായി 16 മണ്ഡലങ്ങളിലും സ്ഥാനാർഥികൾ കളംനിറയുന്നുണ്ട്.
2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പുമാണ് മലപ്പുറത്ത് എൽ.ഡി.എഫിന് അട്ടിമറി വിജയത്തിലൂടെ ആത്മവിശ്വാസം നേടിക്കൊടുത്തത്. യു.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളും മുസ് ലിംലീഗിന്റെ പ്രമുഖരും ആദ്യമായി തോൽവി ഏറ്റുവാങ്ങി. തുടർന്ന് യു.ഡി.എഫുമായി ഇടഞ്ഞവരെ സ്ഥാനാർഥികളാക്കി 2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രരെ മത്സരിപ്പിച്ച് എൽ.ഡി.എഫ് നാലു മണ്ഡലങ്ങൾ പിടിച്ചെടുത്തു. എന്നാൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എന്നിവയിൽ യു.ഡി.എഫ് മികച്ച വിജയം കാഴ്ചവച്ചു. കൂടെയുണ്ടായിരുന്ന പി.വി അൻവർ യു.ഡി.എഫിലെത്തിയതും എൽ.ഡി.എഫിന് തിരിച്ചടിയായി.
മത്സരം കടുക്കുന്നു
തിരൂർ, താനൂർ, പൊന്നാനി, തവനൂർ, പെരിന്തൽമണ്ണ, വേങ്ങര മണ്ഡലങ്ങളിലാണ് മത്സരം കടുക്കുന്നത്. മുസ്‌ലിം ലീംലീഗിന്റെ കുത്തക സീറ്റായ താനൂർ മണ്ഡലം വി. അബ്ദുറഹ്‌മാനിലൂടെയാണ് രണ്ടുതവണ എൽ.ഡി.എഫ് പിടിച്ചെടുത്തത്. മൂന്നാം തവണയും അബ്ദുറഹ്‌മാനെ താനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും
അദ്ദേഹം സ്വന്തം മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ തിരൂരിലേക്ക് മാറ്റി.
സ്വതന്ത്ര പരിവേഷം ഒഴിവാക്കി അബ്ദുറഹ്‌മാൻ സി.പി.എം ചിഹ്നത്തിലാണ് ഇത്തവണ തിരൂരിൽ നിന്ന് ജനവിധിതേടുന്നത്. സിറ്റിങ് എം.എൽ.എ മുസ്‌ലിം ലീഗിലെ കുറുക്കോളി മൊയ്തീനാണ് യു.ഡി.എഫ് സ്ഥാനാർഥി. താനൂർ മണ്ഡലം പിടിച്ചെടുക്കാൻ ഇത്തവണ യു.ഡി.എഫിലെ പി.കെ നവാസും നിലനിർത്താൻ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ടി. മുഹമ്മദ് സമീറുമാണ് കളത്തിലുള്ളത്.
മണ്ഡല പുനഃക്രമീകരണത്തിന് ശേഷം എൽ.ഡി.എഫ് ഡോ. കെ.ടി ജലീലിലൂടെ നിലനിർത്തുന്ന തവനൂർ മണ്ഡലത്തിൽ ഇത്തവണ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞതവണ 2564 വോട്ടുകൾക്കാണ് യു.ഡി.എഫ് പരാജയപ്പെട്ടത്. 2021ൽ മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിൽ നാലെണ്ണവും എൽ.ഡി.എഫിനൊപ്പമായിരുന്നു. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചു. ഈ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് പര്യടന മുന്നേറ്റം. സമാനമായരീതിയാണ് എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ പൊന്നാനിയിലും. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. എം.കെ സക്കീറും യു.ഡി.എഫ് സ്ഥാനാർഥി കെ.പി നൗഷാദലിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. നൗഷാദലി ഏറെക്കാലമായി മണ്ഡലത്തിൽ സജീവമാണ്.
38 വോട്ടുകൾക്ക് കഴിഞ്ഞതവണ നഷ്ടമായ പെരിന്തൽമണ്ണ തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി വി.പി മുഹമ്മദ് ഹനീഫ. സിറ്റിങ് എം.എൽ.എയായ നജീബ് കാന്തപുരമാണ് യു.ഡി.എഫ് സ്ഥാനാർഥി. ശക്തമായ മത്സരമാണ് മണ്ഡലത്തിലുള്ളത്. ഇവിടെ അപരശല്യം രൂക്ഷമാണ്. വേങ്ങരയിൽ മുസ്‌ലിം ലീഗിലെ കെ.എം ഷാജിക്കെതിരേ മത്സരിക്കുന്ന ഇടത് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുറക്കലും അവസാന ലാപ്പിൽ മത്സരം കടുപ്പിക്കുന്നുണ്ട്.
തദ്ദേശം ആവർത്തിക്കുമോ ?
2021ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നാലു നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്നു. എന്നാൽ, എൽ.ഡി.എഫിനോട് ഇടഞ്ഞ് നിലമ്പൂർ മണ്ഡലം എം.എൽ.എ പി.വി അൻവർ രാജിവച്ചതോടെയുണ്ടായ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല തൂത്തുവാരിയതും യു.ഡി.എഫിന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിലെ 33 ഡിവിഷനുകളിലും യു.ഡി.എഫ് അംഗങ്ങളാണ്. 2020ൽ യു.ഡി.എഫ്- 27, എൽ.ഡി.എഫ്- 05 എന്നിങ്ങനെയായിരുന്നു കക്ഷിനില. മലപ്പുറത്തെ 94 ഗ്രാമപഞ്ചായത്തുകളിൽ 90 എണ്ണവും യു.ഡി.എഫിനൊപ്പമാണ്. എൽ.ഡി.എഫ് മൂന്നെണ്ണവും പൊന്മുണ്ടം പഞ്ചായത്ത് ജനകീയ മുന്നണിയുമാണ് ഭരിക്കുന്നത്. 2020ൽ യു.ഡി.എഫ്- 70, എൽ.ഡി.എഫ്- 24 പഞ്ചായത്തുകൾ എന്നിങ്ങനെയായിരുന്നു ഭരണം.
ജില്ലയിൽ 15 ബ്ലോക്ക് പഞ്ചയാത്തുകളിൽ 14 എണ്ണവും യു.ഡി.എഫിനൊപ്പമാണ്. എൽ.ഡി.എഫിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മാത്രമാണുള്ളത്. ഇതും നറുക്കെടുപ്പിലൂടെയാണ് ലഭിച്ചത്. 2020ൽ യു.ഡി.എഫ്- 12, എൽ.ഡി.എഫ്- 03 എന്നിങ്ങനെയായിരുന്നു. ജില്ലയിലെ 12 നഗരസഭകളിൽ 11 എണ്ണവും യു.ഡി.എഫ് ഭരണമാണ്. 2020ൽ യു.ഡി.എഫ്- 09, എൽ.ഡി.എഫ്- 03 എന്നിങ്ങനെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."