കർണാടകയുടെ ഡി.കെ, കണ്ണൂരിന്റെയും
കണ്ണൂർ: 'ഡി.കെ വെൽകം ടു കണ്ണൂർ, കർണാടകയുടെ കരുത്തിന് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വാഗതം'- കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ റോഡ്ഷോ തുടങ്ങുന്നതിന് മുമ്പുള്ള അനൗൺസ്‌മെന്റാണിത്. കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി.ഒ മോഹനന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് മുതൽ കണ്ണൂർ സിറ്റി വരെയാണ് ഇന്നലെ ഉച്ചയ്ക്ക് റോഡ് ഷോ നടത്തിയത്. രാവിലെ 10.30ന് തുടങ്ങുമെന്ന് പറഞ്ഞ റോഡ്ഷോ തുടങ്ങിയത് ഉച്ചയ്ക്ക് 12ന്. കാത്തുനിന്ന യു.ഡി.എഫ് പ്രവർത്തകരുടെ ആരവത്തിന് നടുവിലേക്കാണ് ഡി.കെ ശിവകുമാറും കെ. സുധാകരൻ എം.പിയും വന്നിറങ്ങിയത്. അണികളുടെ ആവേശം അണപൊട്ടി. ഡി.കെ ശിവകുമാറിനും അവരുടെ സ്വന്തം കെ.എസിനും തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യം. അതിനിടെ, മാധ്യമപ്രവർത്തകർ ഡി.കെയെ വളഞ്ഞു. കുടകിൽ മലനിരകളിൽ കാണാതായ കോഴിക്കോട്ടെ ശരണ്യയെ കണ്ടെത്താൻ എന്തൊക്കെ ചെയ്തുവെന്ന് ചോദ്യം. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അന്വേഷണം നടക്കുന്നുവെന്ന് മറുപടി നൽകി നേരെ റോഡ്ഷോ വാഹനത്തിലേക്ക്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റോഡ് ഷോ കാൽടെക്‌സ് വഴി ചിറക്കൽ കുളം-തായത്തെരു വഴി മുസ് ലിം ലീഗിന്റെ
ശക്തികേന്ദ്രമായ കണ്ണൂർസിറ്റിയിൽ സമാപനം. നഗരമധ്യത്തിലൂടെയുള്ള റോഡ്ഷോ കാണാൻ തിങ്ങിക്കൂടിയത് വൻ ജനാവലി. കൈവീശിയും പുഞ്ചിരിച്ചും ഡി.കെ റോഡ്ഷോ ആവേശമാക്കി. റോഡ്ഷോ കണ്ണൂർ സിറ്റിയിലെത്തിയപ്പോൾ സ്വീകരിക്കാൻ നിറഞ്ഞ സദസ്. മൈക്ക് കൈയിലെടുത്ത് വാഹനത്തിൽ നിന്ന് തന്നെ അഭിസംബോധന. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരണം. മതേതരത്വം സംരക്ഷിക്കാനും വികസനത്തിനും യു.ഡി.എഫിനെ അധികാരത്തിലേറ്റണം. ഡി.കെയുടെ ചുരുങ്ങിയ വാക്കുകൾ മതി അണികൾക്ക് മനസുനിറയാൻ.
ശനിയാഴ്ച വൈകീട്ട് കണ്ണൂർ ജില്ലയിലെത്തിയ ഡി.കെ യു.ഡി.എഫ് പൊതുയോഗങ്ങളും റോഡ് ഷോകളും കൊഴുപ്പിച്ചു. ഇന്നലെ കണ്ണൂർ നഗരത്തിലെ റോഡ് ഷോയ്ക്ക് ശേഷം അടുത്ത സ്വീകരണ കേന്ദ്രമായ മാഹിയിലേക്ക്. ഡി.കെ എന്ന താരപ്രചാരകന്റെ യോഗങ്ങളിലെല്ലാം വൻ ആൾക്കൂട്ടമുണ്ട്. കേരളത്തിൽ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളെല്ലാം കർണാടകയിലേതുപോലെ നടപ്പാക്കുമെന്ന് യോഗങ്ങളിൽ ഡി.കെ ഉറപ്പുനൽകി. കണ്ണൂർ നഗരത്തിൽ നടന്ന റോഡ് ഷോയിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എം.വി മുഹമ്മദലി, രാജീവൻ എളയാവൂർ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."