ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
കൊച്ചി: ലൈംഗികതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത് നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. എറണാംകുളം ഫാസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുക. എന്നാൽ രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ വേണമെന്നും പൊലിസ് ആവശ്യപ്പെടും. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കും. പൊലിസ് കസ്റ്റഡി അപേക്ഷ നൽകുകയും ചെയ്തിട്ടുണ്ട്.
യുവനടിയുടെ പരാതിയിൽ അറസ്റ്റിലായതിനെ തുടർന്ന് ഈ മാസം ഒന്നു മുതൽ രഞ്ജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജനുവരി 30നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുതിയ സിനിമ ഷൂട്ടിങ്ങ് സെറ്റിൽ കാരവനിൽവച്ച് രഞ്ജിത് യുവനടിയെ കടന്നുപിടിച്ചെന്നാണ് കേസ്. ജനുവരി 30നാണ് സംഭവം നടന്നതെങ്കിലും യുവതി മാർച്ച് 28നാണ് കൊച്ചി സിറ്റിപൊലിസ് കമ്മിഷണർക്ക് കുടുംബത്തോടൊപ്പം എത്തി പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ വളരെ രഹസ്യമായിട്ടായിരുന്നു പൊലിസിന്റെ നീക്കം. പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയായിരുന്നു. കേസ് എടുത്തതിനുപിന്നാലെ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. കേസ് വിവരം അറിഞ്ഞ രഞ്ജിത് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും ശ്രമം നടത്തി. കോട്ടയത്തുവച്ച് അറസ്റ്റുചെയ്യാൻ പൊലിസ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഇടുക്കി മുട്ടത്തുനിന്നും തൊടുപുഴ പൊലിസ് കാർ തടഞ്ഞുനിർത്തി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."