ഫൈനലിൽ മെസ്സിയെ നേരിടണം, ആ ജേഴ്സി എനിക്ക് വേണം; ലോകകപ്പ് സ്വപ്നം പങ്കുവെച്ച് ബെൽജിയം താരം
മാഞ്ചസ്റ്റർ: 2026 ഫിഫ ലോകകപ്പിന്റെ ആവേശം കൊടുമുടി കയറവെ, തന്റെ ഫുട്ബോൾ സ്വപ്നം വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം ജെറമി ഡോക്കു. ലോകകപ്പ് ഫൈനലിൽ ഇതിഹാസ താരം ലയണൽ മെസ്സിയെയും അർജന്റീനയെയും നേരിടണമെന്നാണ് തന്റെ ആഗ്രഹമെന്ന് 23 കാരനായ ഡോക്കു പറഞ്ഞു.
ടിഎൻടി സ്പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മെസ്സിയുടെ വലിയ ആരാധകനായ ഡോക്കു, ലോകകപ്പ് വേദിയിൽ വെച്ച് തന്റെ പ്രിയ താരത്തിന്റെ ജേഴ്സി സ്വന്തമാക്കണമെന്നും ആഗ്രഹം പങ്കുവെച്ചു.
അവിശ്വസനീയമായ പോരാട്ടം
"ഞാൻ എപ്പോഴും മെസ്സിയുടെ വലിയ ആരാധകനാണ്. മുൻപ് അദ്ദേഹത്തിനെതിരെ രണ്ട് തവണ കളിച്ചിട്ടുണ്ടെങ്കിലും ജേഴ്സി ചോദിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. സാധാരണയായി മറ്റുള്ളവരോട് ഷർട്ട് ചോദിക്കുന്ന സ്വഭാവം എനിക്കില്ല. എന്നാൽ ഇത്തവണ ലോകകപ്പിൽ ഞങ്ങൾക്ക് അർജന്റീനയെ നേരിടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഫൈനലിൽ മെസ്സിയെ നേരിടുന്നത് അവിശ്വസനീയമായ കാര്യമായിരിക്കും," ഡോക്കു പറഞ്ഞു.
മികച്ച ഫോമിൽ ഡോക്കു
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മിന്നും പ്രകടനമാണ് ഡോക്കു കാഴ്ചവെക്കുന്നത്.സീസണിൽ 38 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 12 അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു.ഇത്തവണത്തെ EFL കപ്പ് സ്വന്തമാക്കിയ സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗ് കിരീടം കൂടി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് ഡോക്കു.ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ഇറാൻ, ഈജിപ്ത്, ന്യൂസിലൻഡ് എന്നിവർക്കെതിരെയാണ് ബെൽജിയത്തിന്റെ പോരാട്ടം.
മെസ്സിയുടെ അവസാന ലോകകപ്പ്?
ഇന്റർ മിയാമിയുടെ അർജന്റീന നായകൻ ലയണൽ മെസ്സി തന്റെ ആറാമത്തെ ലോകകപ്പിനാണ് ഒരുങ്ങുന്നത്. മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് കരുതപ്പെടുന്നു. ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നിവർക്കെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ആദ്യഘട്ടത്തിൽ ഏറ്റുമുട്ടുന്നത്.
2022 ലോകകപ്പിൽ ബെൽജിയത്തിനായി ഒരു മത്സരം മാത്രം കളിച്ച ജെറമി ഡോക്കുവിന്, ഇത്തവണ ടീമിലെ അവിഭാജ്യ ഘടകമായി മാറി ഫൈനലിൽ തന്റെ ഹീറോയെ നേരിടാൻ കഴിയുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."